സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള നാമനിർദേശപത്രികാ സമർപ്പണം തുടങ്ങി. കൊല്ലത്ത് എൽഡിഎഫ് സ്‌ഥാനാർഥി എം മുകേഷും കാസർകോട്ട് എൻഡിഎ സ്‌ഥാനാർഥി എം.എൽ.അശ്വിനിയും പത്രിക നൽകി. സംസ്‌ഥാനത്ത് ആദ്യമായി നാമനിർദേശപത്രിക സമർപ്പിച്ച എൽഡിഎഫ് സ്‌ഥാനാർഥിയാണ് എം മുകേഷ്. സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്ന് എൽഡിഎഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് പത്രിക സമർപ്പിക്കാനായി കലക്ട്രേറ്റിലേക്ക് നീങ്ങിയത്.
രാവിലെ 11.28 ന് കലക്‌ടർ എൻ. ദേവീദാസ് മുൻപാകെ പത്രിക സമർപ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. മന്ത്രി കെ.എൻ.ബാലഗോപാൽ, പി.എസ്.സുപാൽ എംഎൽഎ ഉൾപ്പെടെയുളള നേതാക്കൾ ഒപ്പമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്‌ഥാനാർത്ഥിക്ക് കൈമാറിയത്. കാസർകോട് കലക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുൻപാകെയാണ് എം.എൽ.അശ്വിനി പത്രിക സമർപ്പിച്ചത്.
സ്ഥാനാർഥികൾക്ക് ഏപ്രിൽ നാലാം തീയതി വരെ പത്രിക സമർപ്പിക്കാമെങ്കിലും അവധിയായതിനാൽ ദുഃഖവെള്ളി, ഈസ്റ്റർ, ഏപ്രിൽ ഒന്ന് ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ല. രാവിലെ പതിനൊന്നു മുതൽ വൈകിട്ട് മൂന്നുവരെയാണ് സമയം.. സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന്, പത്രികപിൻവലിക്കാനുളള അവസാനതീയതി ഏപ്രിൽ എട്ടാണ്.
അതേസമയം, കേരളം ഉൾപ്പെടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്‌ഞാപനംപുറത്തിറങ്ങി. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 12 സംസ്‌ഥാനങ്ങളിലായി 88 മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.