ദക്ഷിണേന്ത്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന വിവേചനപരമായ നിലപാടുകളെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയറാം രമേശ്. കേരളത്തെ സൊമാലിയയോട് ഉപമിച്ചതിന് കേരള ജനതയോട് മാപ്പുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്ന് ജയറാം രമേശ് ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പാലക്കാടും സേലത്തും പ്രധാനമന്ത്രി സന്ദർശനം നടത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ചില ചോദ്യങ്ങൾക്ക് മോദി മറുപടി പറയേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജയറാം രമേശ് രംഗത്തുവന്നത്.
വികസന സൂചികയിൽ മറ്റ് ഇന്ത്യൻ സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് എന്നും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന സംസ്‌ഥാനമാണ് കേരളം. ആ സംസ്‌ഥാനത്തെയാണ് പ്രധാനമന്ത്രി സൊമാലിയയോട് ഉപമിച്ചത്. അക്കാര്യത്തിൽ ഇപ്പോഴെങ്കിലും മലയാളികളോട് ക്ഷമ ചോദിക്കാൻ പ്രധാനമന്ത്രി തയ്യാറാകുമോ എന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ജയറാം രമേശ് ചോദിച്ചു. കോർപറേറ്റുകൾക്ക് വേണ്ടി പരിസ്ഥഥിതി നിയമത്തിലും വനനിയമത്തിലും ഇളവുകൾ കൊണ്ടുവന്നതിനെയും അദ്ദേഹം കുറ്റപ്പെടുത്തി.
“പശ്ചിമഘട്ടത്തിൻ്റെ ആസ്‌ഥാനമാണ് കേരളം. ദുർബലവും പ്രധാനപ്പെട്ടതുമായ ആവാസ വ്യവസ്‌ഥയാണത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഇതിനെതിരേ തുടർച്ചയായ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കോർപറേറ്റുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയും തിരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വഴി ലഭിച്ച വൻതുകയ്ക്ക് പ്രതിഫലമായും പരിസ്‌ഥിതി-വന നിയമങ്ങളിൽ വെള്ളം ചേർക്കപ്പെട്ടു. കോർപറേറ്റ് സുഹൃത്തുക്കൾക്ക് അനുകൂലമായി പരിസ്ഥിതി സംരക്ഷണത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയതിന് പിന്നിലെ മോദിയുടെ പ്രചോദനം എന്താണെന്ന് വ്യക്തമാക്കാമോ?” ജയറാം രമേശ് ചോദിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട് ദുരിതമനുഭവിച്ചപ്പോൾ തിരിഞ്ഞുനോക്കാതിരുന്ന മോദി കഴിഞ്ഞ കുറച്ച് ആഴകളായി അവിടെ തുടർച്ചയായി സന്ദർശനം നടത്തുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ചുഴലിക്കാറ്റിൽ ദുരിതമനുഭവിച്ച ജനങ്ങളുടെ പുനരധിവാസത്തിനും മറ്റുമായി 37,907 കോടി രൂപ അനുവദിക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അപേക്ഷ പരിഗണിച്ചതുപോലുമില്ല. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഈ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്‌തമാക്കണം. സേലത്തെ അടഞ്ഞുകിടക്കുന്ന തുണി ഫാക്‌ടറികൾ പുനരുജ്‌ജീവിപ്പിക്കുന്നത് സംബന്ധിച്ചുള്ള മോദിയുടെ കാഴ്‌ചപ്പാട് എന്താണെന്നും രമേശ് ചോദിക്കുന്നു.