സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്‌തി പരസ്യമാക്കിയ പി സി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻ്റണി നേരിട്ടെത്തി. പത്തനംതിട്ട ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി പി സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി. പി സി ജോർജിൻ്റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ അനിൽ ആൻ്റണി അറിയിച്ചിരുന്നു.
ബിജെപി നേതൃത്വത്തിന്റെ നിർദേശ പ്രകാരം ജില്ലാ നേതാക്കൾക്കൊപ്പമാണ് അനിൽ ആന്റണി പി സി ജോർജിനെ കാണാനെത്തിയത്. മധുരം നൽകിയാണ് പി സി ജോർജ് അനിൽ ആന്റണിയെ സ്വീകരിച്ചത്. യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത മത്സരമായിരിക്കും പത്തനംതിട്ടയിലെന്ന് പി സി ജോർജ് പ്രതികരിച്ചു.
‘കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ അനിൽ ആൻ്റണിയെന്ന് പറഞ്ഞാൽ എ.കെ.ആന്റണിയുടെ മകനാണ്. അതു വലിയ അംഗീകാരമാണ്. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ചത് പാർട്ടി തീരുമാനമാണ്. ഞാൻ സ്ഥാനാർഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ചില വട്ടന്മാർ ഇങ്ങനെ പറഞ്ഞോണ്ട് നടന്നാൽ ഉത്തരം പറയാൻ നേരമില്ല. യാതൊരു വിട്ടു വീഴ്‌ചയുമില്ലാത്ത പോരാട്ടമാണ്. നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്’, പിസി ജോർജ് പറഞ്ഞു.
‘ക്രിസ്ത്യൻ പിന്തുണ ഉറപ്പാക്കും. ഞാനുമായി നേരിട്ടുള്ള ബന്ധമാണ്. അനിൽ ആന്റണിക്ക് വേണ്ടി ഞാൻ പോകേണ്ടിടത്ത് ഞാൻ പോകും, പ്രവർത്തകർ പോകേണ്ടിയിടത്ത് പ്രവർത്തകർ പോകും. പലരോടും സംസാരിച്ചുകഴിഞ്ഞു. തർക്കങ്ങൾ പരിഹരിക്കും. കാസയുടെ പിന്തുണ ഉറപ്പാക്കും. പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം. ആ മര്യാദ കാണിക്കണം’, പി സി ജോർജ് പ്രതികരിച്ചു. അതേസമയം, പിസി ജോർജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനിൽ ആൻറണി പറഞ്ഞു. മുതിർന്ന നേതാവായ ജോർജിൻറെ പിന്തുണ തനിക്കുണ്ടാകും. പിസി ജോർജിൻറെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് സന്തോഷമെന്നും അനിൽ ആൻറണി പറഞ്ഞു