എഡ്-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ സ്‌ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിൻ്റെ നോട്ടിസ്. കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ നൽകിയ കേസിൽ അനുകൂല വിധി നേടി ഒരു ദിവസം പിന്നിടുമ്പോഴാണ് ഇ.ഡി കുരുക്കിട്ടത്. വിദേശ പണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമ പ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ.
കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും, പ്രവർത്തങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും കാട്ടി ബൈജു രവീന്ദ്രൻ ഓഹരി ഉടമകൾക്ക് കത്തയച്ചിരുന്നു. കമ്പനിയിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായി പരിഹരിക്കാനുള്ള നിർദേശങ്ങളാണ് കത്തിൽ.
ഓഹരി ഉടമകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കുമെന്നതാണ് ബൈജു പ്രഖ്യാപിച്ച ഏറ്റവും വലിയ വാഗ്ദാനം. ബൈജൂസിൻ്റെ മാതൃ കമ്പനിയായ ആയ തിങ്ക് ആൻഡ് ലേണിൻ്റെ റൈറ്റ്സ് ഇഷ്യൂ പൂർണമായി സബ്സ്ക്രൈബ് ചെയ്‌തതായി ബൈജു ബുധനാഴ്ച ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ അറിയിച്ചിരുന്നു.