രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു പതാക പിടിച്ച് നിൽക്കുന്ന ചിത്രം ഉൾപ്പെടുത്തിയ പരസ്യം അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ. സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രത്തിൽ നെഹ്റുവിനെ ഒഴിവാക്കി പരസ്യം നൽകിയ കർണാടകയിലെ ബിജെപി സർക്കാരിന്റെ നടപടിയും, ഇന്ത്യ – പാക് വിഭജനത്തിന്റെ കാരണക്കാരനായി നെഹ്‌റുവിനെ ചിത്രീകരിച്ചതും വിവാദമായ സാഹചര്യത്തിലാണ് രാജസ്ഥാൻ സർക്കാരിന്റെ നടപടി. പരസ്യം മലയാള പത്രങ്ങളിലുൾപ്പെട വിവിധ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ ത്രിവർണ്ണ പതാക ഉയർത്തിയിരിക്കുന്നു. അത് താഴ്ത്തരുത്.’ എന്ന് എഴുതി 1929 ഡിസംബർ 31ന് രവി നദിയുടെ തീരത്തു നടന്ന കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു പതാക പിടിച്ച് നിൽക്കുന്ന ചിത്രമാണ് രാജസ്ഥാൻ സർക്കാർ സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചുകൊണ്ടുളള പരസ്യത്തിൽ നൽകിയിരിക്കുന്നത്.
നമ്മുടെ രാജ്യത്തെ എല്ലാ മതങ്ങൾക്കും ജാതികൾക്കും വർഗങ്ങൾക്കും മേഖലകൾക്കും സാമൂഹിക മൈത്രിയുടേയും ഐക്യത്തിന്റേയും പ്രതീകമാണ് ത്രിവർണ പതാക. അത് ഓരോ ഇന്ത്യക്കാരന്റേയും സ്വത്വവുമാകണം. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ വികസന ജോലികളിൽ ഈ മൂല്യങ്ങൾ നമ്മൾ ഒരിക്കലും കൈവിടുകയും ഉണ്ടായിട്ടില്ല. ഈ അടിസ്ഥാന തത്വങ്ങളെ നമ്മുടെ സ്വത്വമായി മൂർത്തീകരിച്ചുകൊണ്ട് ത്രിവർണ പതാകയുടെ അന്തസ്സിനായി നമ്മുക്ക് സംഭാവന ചെയ്യാം.’ എന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വാക്കുകളും പരസ്യത്തിൽ ഉൾകൊളളിച്ചിട്ടുണ്ട്. രാജസ്ഥാനിലേയും രാജ്യത്തേയും മുഴുവൻ ജനങ്ങൾക്കും സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്നും രാജസ്ഥാൻ സർക്കാർ പരസ്യത്തിൽ പറഞ്ഞു.