യുപി ജയിലിൽ രോഗബാധിതനായി കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ദില്ലിയിലെ ഏതെങ്കിലും ആശുപത്രിയിൽ വിദഗ്ധ ചികിൽസ നൽകാൻ സുപ്രീംകോടതി നിർദേശം. മഥുര ജയിലിൽ നിന്ന് അദ്ദേഹത്തെ ദില്ലിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. രാം മനോഹർ ലോഹ്യ ആശുപത്രിയിലോ എയിംസിലോ മറ്റേതെങ്കിലും സർക്കാർ ആശുപത്രികളിലോ ചികിൽസ നൽകാം. രോഗം ഭേദമായ ശേഷം മഥുര ജയിലിലേക്ക് തന്നെ കൊണ്ടുപോകാമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എഎസ് ബൊപണ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. യുപിയിൽ തന്നെ ചികിൽസ നൽകാമെന്ന ഉത്തർ പ്രദേശ് സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചില്ല.കേരള പത്രപ്രവർത്തക യൂണിയൻ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജാമ്യത്തിന് വേണ്ടി നിയമപരമായ നടപടികൾ സ്വീകരിക്കാൻ സിദ്ദിഖ് കാപ്പന് സാധിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, യുപിയിൽ നിന്ന് കാപ്പനെ ദില്ലിയിലേക്ക് മാറ്റുന്നതിനെ യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. ദില്ലിയിൽ കൊറോണ രോഗം കൂടുതലാണെന്നും കിടക്കകളില്ലാതെ ആശുപത്രികളിൽ പ്രയാസം നേരിടുന്നുണ്ടെന്നും ദില്ലിയിലേക്ക് മാറ്റുന്നത് അനീതിയായി മാറുമെന്നും തുഷാർ മേത്ത വാദിച്ചു. ജയിൽ അധികൃതർ കാപ്പന് മതിയായ ചികിൽസ നൽകാൻ ഒരുക്കമാണെന്നും വ്യക്തമാക്കി. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. തുടർന്നാണ് ദില്ലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചത്.
രാവിലെ കേസ് പരിഗണിച്ചപ്പോൾ ചികിൽസാ വിഷയം സുപ്രീംകോടതി ഗൗരവത്തിലെടുത്തിരുന്നു. ദില്ലിയിലേക്ക് മാറ്റിക്കൂടേ എന്നും ചോദിച്ചു. അപ്പോൾ തന്നെ യുപി സർക്കാർ എതിർത്തു. ഒരു മണിക്ക് അന്തിമ തീരുമാനം അറിയിക്കാൻ കോടതി പറഞ്ഞു. തുടർന്ന് ഒരുമണിക്ക് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൊറോണ രോഗം ഭേദമായെങ്കിലും മറ്റ് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ കാപ്പൻ നേരിടുന്നുണ്ടെന്നും കസ്റ്റഡിയിലിരിക്കുമ്ബോൾ സംസ്ഥാന സർക്കാരിനാണ് സംരക്ഷണത്തിന്റെ ഉത്തരവാദിത്തമെന്നും സുപ്രീംകോടതി വ്യക്തമാക്കി.