ആഴ്ചകൾക്ക് മുമ്പ് സൂയസ് കനാലിൽ തടസം സൃഷ്‌ടിച്ച ഭീമൻ ചരക്ക് കപ്പൽ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരം 900 മില്യൺ യു എസ് ഡോളർ അടയ്ക്കാത്തതിനെ തുടർന്നാണ് ചരക്കു കപ്പലായ ‘എവർ ഗിവൺ’ നെ ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി പിടിച്ചെടുത്തത്.
കപ്പലിനെ വീണ്ടും ചലിപ്പിക്കാനായി നടത്തിയ രക്ഷാപ്രവർത്തനത്തിന് ചിലവ്, കനാലിൽ ഗതാഗതം തടസപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരം തുടങ്ങിയവ ഉൾകൊള്ളിച്ചു 900 മില്യൺ ഡോളർ നല്കാൻ കനാൽ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ദിവസങ്ങൾ ഇത്രയും ആയിട്ടും കപ്പൽ ഉടമകൾ പണമടച്ചിട്ടില്ലെന്നും അതിനാലാണ് കപ്പൽ ഔദ്യോഗികമായി പിടിച്ചെടുത്തതെന്നുമാണ് കനാൽ അതോറിറ്റി മേധാവിയുടെ വിശദീകരണം.
തിങ്കളാഴ്‌ചയാണ് കോടതി കപ്പൽ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ കപ്പലിലെ ജീവനക്കാരെ അധികൃതർ അറിയിക്കുകയും ചെയ്തു. അതെ സമയം നഷ്ടപരിഹാര തുക സംബന്ധിച്ച് കനാൽ അതോറിറ്റിയും കപ്പൽ ഉടമകളും ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
സൂയസ് കനാലിൽ മാർച്ച് 23 നാണ് 400 മീറ്റർ നീളമുള്ള എവർ ഗിവൺ എന്ന കപ്പൽ കുടുങ്ങിയത്. തുടർന്ന് കനാലിലൂടെയുള്ള ചരക്ക് ഗതാഗതം പൂർണ്ണമായും നിലച്ചു. ആറ് ദിവസത്തെ രക്ഷാദൗത്യത്തിനൊടുവിലാണ് കപ്പൽ നീക്കം ചെയ്തത്.