Tuesday, June 17, 2025

ഇസ്രയേൽ വ്യോമാക്രമണം: ഉണർന്നത് കാതടപ്പിക്കുന്ന ശബ്ദ‌ം കേട്ട്, ആശങ്കയിലായി ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ

TOP NEWSINDIAഇസ്രയേൽ വ്യോമാക്രമണം: ഉണർന്നത് കാതടപ്പിക്കുന്ന ശബ്ദ‌ം കേട്ട്, ആശങ്കയിലായി ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശങ്കയിലായി ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ. ജനവാസമേഖലയ്ക്ക് സമീപം ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ തങ്ങളെ എത്രയും പെട്ടന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

താമസിക്കുന്ന മേഖലയിലടക്കം ബോംബുകൾ വീഴുന്നതായും തങ്ങളുടെ ജീവനിൽ ആശങ്കയുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. ‘വെള്ളിയാഴ്ച്ച രാത്രി 2:30-ന് കാതടപ്പിക്കുന്ന ശബ്ദ‌ം കേട്ടാണ് ഉണർന്നത്. കേട്ടയുടനെ ബങ്കറിലേക്ക് പോയി. ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റലിൻ്റെ അഞ്ച് കിലോമീറ്റർ അകലെയാണ് ബോംബ് വീണത്. അതിനുശേഷം ഉറങ്ങാൻ സാധിച്ചിട്ടില്ല’, ടെഹറാനിലെ ഷാഹിദ് ബെഹഷ്‌തി യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി ഇംതിസൽ മൊഹിദീൻ പറഞ്ഞു. ഈ ഒരു യൂണിവേഴ്സിറ്റിയിൽ മാത്രം 350-ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

‘ഇന്ന് ഞങ്ങൾ വെടിയൊച്ച കേട്ടാണ് ഉണർന്നത്. കൂടുതൽ കുടിവെള്ളം സംഭരിച്ചുവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്’, കെർമ്മൻ യൂനിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ശ്രീനഗറിൽനിന്നുള്ള ഒന്നാംവർഷ മെഡിക്കൽ വിദ്യാർത്ഥി ഫൈസാൻ തന്റെ ആശങ്കകൾ പങ്കുവെച്ചു. വീട്ടിൽ നിന്ന് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തും ഇൻ്റർനെറ്റിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ല. ‘ഞങ്ങളിവിടെ പഠിക്കാനാണ് വന്നത്. എന്നാൽ ഇപ്പോൾ ഇവിടെനിന്ന് രക്ഷപ്പെടുക എന്നതിനാണ് മുൻഗണന. എംബസി ബന്ധപ്പെടുകയും ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകുകയും ചെയ്‌തിട്ടുണ്ട്. സ്ഥിതി കൂടുതൽ വഷളാവുന്നതിന് മുൻപേ സർക്കാർ ഞങ്ങളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തണം’, ഇംതിസാൽ കൂട്ടിച്ചേർത്തു.

എംബസി വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ടെന്നും മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും തിങ്കളാഴ്‌ച പുലർച്ചെ പുറത്തിറക്കിയ പ്രസ്‌താവനയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വൈകാതെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിക്കുമെന്നാണ് സൂചന.

1,500-ലധികം ഇന്ത്യൻ വിദ്യാർഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്‌മീരിൽ നിന്നുള്ളവരാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി സംസാരിച്ചിരുന്നു. വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ഇടപെടണമെന്ന് അവരുടെ മാതാപിതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എസ്. ജയശങ്കറിനോടും അഭ്യർത്ഥിച്ചിരുന്നു. ഏതാനും മലയാളികളും ഇറാനിൽ കുടുങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

Check out our other content

Check out other tags:

Most Popular Articles