പശ്ചിമേഷ്യയിൽ അശാന്തി വിതച്ച് ഇസ്രയേലും ഇറാനും തമ്മിലുള്ള അടിയും തിരിച്ചടിയും തുടരുകയാണ്. ഇതിനിടെ, ഇസ്രയേൽ ആണവാക്രമണം നടത്തിയാൽ ഇറാനുവേണ്ടി പാകിസ്‌താൻ ആണവായുധം പ്രയോഗിക്കുമെന്ന ഇറാൻ്റെ വാദം തള്ളി പാകിസ്‌താൻ രംഗത്തെത്തി. അത്തരം വാഗ്ദാനങ്ങൾ ഇറാന് നൽകിയിട്ടില്ലെന്നും സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി മാത്രമേ ആണവായുധം പ്രയോഗിക്കൂവെന്നും പാകിസ്‌താൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. ‘എക്‌സി’ൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്താൻ ആണവായുധ പിന്തുണ നൽകുമെന്ന് അറിയിച്ചിട്ടുള്ളതായി ഇറാന്റെ ഉന്നത ഉദ്യോഗസ്ഥൻ തിങ്കളാഴ്‌ച സ്‌റ്റേറ്റ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘ഇസ്രയേൽ ആണവ മിസൈലുകൾ പ്രയോഗിച്ചാൽ തങ്ങളും ആണവായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്താൻ ഞങ്ങളെ അറിയിച്ചിട്ടുണ്ട്.’ എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) സീനിയർ ജനറലും ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ മുഹ്സിൻ റെസായി പറഞ്ഞത്.

എന്നാൽ, ഇറാൻ്റെ ഈ വാദത്തെ തീർത്തും തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് പാകിസതാൻ പുറത്തുവിട്ടത്. ‘ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണ്. ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കാൻ തുനിയുന്നവരുടെ യുദ്ധതന്ത്രങ്ങളെ അടിസ്ഥാനമാക്കിയായിരക്കും ആണവായുധം പ്രയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ, ഇസ്രയേൽ ഇപ്പോൾ ചെയ്യുന്നതുപോലെ, അതിർത്തി പങ്കിടുന്ന ദുർബലരായ രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കുന്നതല്ല പാകിസ്താന്റെ രീതി.’ ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

അന്താരാഷ്ട്ര ആണവായുധ നിർവ്യാപന കരാരിൽ ഒപ്പുവെച്ചിട്ടുള്ള രാജ്യമാണ് പാകിസ്‌താൻ. അതിനെ ഭേദിച്ചുകൊണ്ട് ഞങ്ങൾ ഒന്നും ചെയ്യില്ല. എന്നാൽ, ഇസ്രയേലിന്റെ കാര്യം അങ്ങനെയല്ല. ഇത്തരത്തിലുള്ള ഒരു ഉടമ്പടിയിലും ഒപ്പുവെച്ചിട്ടില്ലാത്ത, ലോകത്ത് നിലനിൽക്കുന്ന ഒരുതരത്തിലുള്ള നിബന്ധനകളും ബാധകമല്ലാത്ത ഇസ്രയേലിൻ്റെ പക്കലുള്ള ആണവായുധത്തെ ലോകം ഭയക്കേണ്ടത് തന്നെയാണ്.’ പാകിസ്‌താൻ പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.
