Thursday, June 5, 2025

ഓപ്പറേഷൻ സിന്ദൂർ: 48 മണിക്കൂർ നീളുന്ന യുദ്ധമുറയുമായി വന്ന പാകിസ്താനെ മണിക്കൂറുകൾകൊണ്ട് ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ചു – സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ

TOP NEWSINDIAഓപ്പറേഷൻ സിന്ദൂർ: 48 മണിക്കൂർ നീളുന്ന യുദ്ധമുറയുമായി വന്ന പാകിസ്താനെ മണിക്കൂറുകൾകൊണ്ട് ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ചു - സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ

ഇന്ത്യയ്ക്കെതിരെ 48 മണിക്കൂർ നീളുന്ന യുദ്ധമുറയുമായാണ് പാകിസ്ത‌ാൻ എത്തിയതെന്നും എന്നാൽ മണിക്കൂറുകൾകൊണ്ട് അവരെ ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ചുവെന്നും സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്‌താനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇതിനെതിരെ പാകിസ്‌താൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിച്ചു.

മെയ് 10-ന് രാത്രി ഒരുമണിയോടെ ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് അവർ സൈനിക നടപടി തുടങ്ങി. 48 മണിക്കൂർ കൊണ്ട് ഇന്ത്യയെ മുട്ടുകുത്തിക്കാമെന്ന് കരുതിയാണ് അവർ തുടങ്ങിയത്. എന്നാൽ, വെറും എട്ടുമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അവർ പദ്ധതികളൊക്കെ ചുരുട്ടിക്കൂട്ടി, ഫോണെടുത്ത് വിളിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. അനിൽ ചൗഹാൻ വിശദീകരിച്ചു. പുണെ സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചൗഹാൻ.

പാകിസ്‌താന്റെ പ്രവൃത്തികൾ ഒട്ടും പുതിയതല്ല. ഇന്ത്യയ്ക്കെതിരെ 1000 വർഷം നീളുന്ന യുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ച ആളാണ് അവരുടെ മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോ. 1965-ൽ യു.എന്നിൽ നടത്തിയ പ്രസംഗത്തിൽ ഭൂട്ടോ ഇക്കാര്യം പറയുന്നുണ്ട്. പാക് സൈനിക മേധാവി അസിം മുനിറിന്റെ പ്രസ്താവനയും അതിൽനിന്ന് പ്രചോദനം കൊണ്ടതാണ്. മതവിദ്വേഷത്തിന്റെ വിഷം ചീറ്റുന്ന പ്രസ്‌താവനയാണ് അസിം മുനീർ നടത്തിയത്. ഏപ്രിൽ 22-ന് മതത്തിന്റെ പേരിൽ ഭീകരർ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽവെച്ച് അവരുടെ പ്രിയപ്പെട്ടവരെ കൊന്നുതള്ളി. ആധുനിക ലോകത്തിന് ഇതൊട്ടും അംഗീകരിക്കാനാകില്ല.

ഈ ആക്രമണം പഴയകാല ഭീകരാക്രമണങ്ങളുടെ ഓർമ തിരികെ കൊണ്ടുവന്നു. ഇന്ത്യയ്ക്കെ‌തിരായ ആദ്യത്തെ ഭീകരാക്രമണമല്ല ഇത്. പാശ്ചാത്യ രാജ്യങ്ങൾക്ക് ചിലപ്പോൾ ഒന്നോ രണ്ടോ ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. പക്ഷെ, ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയിൽ 20,000 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് അറുതി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്.

തുടക്കത്തിലുണ്ടായ തിരിച്ചടിയിൽ പിന്മാറാതെ പ്രൊഫഷണൽ സമീപനത്തോടെ ഇന്ത്യൻ സൈന്യം പ്രവർത്തിച്ചു. ഇന്ത്യയും പാകിസ്താനും തന്ത്രപ്രധാനമായ ശേഷികൾ കൈവരിച്ചിരുന്നുവെങ്കിലും അതൊന്നും ഒരു യുദ്ധസാഹചര്യത്തിൽ പരീക്ഷിച്ച് ഉറപ്പുവരുത്തിയിരുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ എപ്പോഴും വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വരും. ഇതൊന്നും നേരിടാതെയിരുന്നാൽ വിജയം കാണാനാകില്ല. ഇന്ത്യയ്ക്ക് ഡ്രോണാക്രമണങ്ങളെ വിജയകരമായി തടയാനുള്ള സംവിധാനമുണ്ടെന്ന് ഇപ്പോൾ നമുക്ക് വ്യക്തമായ ബോധ്യമുണ്ട്- അനിൽ ചൗഹാൻ പറഞ്ഞു.

Check out our other content

Check out other tags:

Most Popular Articles