പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ബ്ലോക്ക്ബസ്റ്റർ ഫൈനൽ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30-ന് കലാശപ്പോരാട്ടത്തിന് തുടക്കമാവും. ടോസ് നേടിയ പഞ്ചാബ് കിങ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. അഹമ്മദാബാദിൽ വൈകുന്നേരം മഴ പെയ്‌തിരുന്നെങ്കിലും നിലവിൽ അനുകൂലമായ സാഹചര്യമാണ്. ടീമുകളിൽ മാറ്റമില്ല.
പഞ്ചാബ് – പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ്സ് അയ്യർ, നേഹൽ വധേര, ശശാങ്ക് സിങ്, മാർക്കസ് സ്‌റ്റോയിനിസ്, അസ്‌മത്തുള്ള ഒമർസായി, അർഷ്ദീപ് സിങ്, കൈൽ ജേമിസൺ, വിജയകുമാർ വൈശാഖ്, യുസ്വേന്ദ്ര ചഹൽ
ബെംഗളൂരു – ഫിൽ സാൾട്ട്, വിരാട് കോലി, മായങ്ക് അഗർവാൾ, രജത് പാട്ടിദാർ, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, റൊമാരിയോ ഷെഫേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ

ഫൈനൽ കളിച്ചെങ്കിലും കപ്പുമാത്രം അകന്നുനിന്നു. കോലിയുടെ ഐപിഎൽ കരിയറിൽ കിരീടംനേടാനുള്ള മികച്ച അവസരമാണിത്. 614 റൺസുമായി വിരാട് കോലിയാണ് ബെംഗളൂരു ടീമിനെ മുന്നിൽനിന്ന് നയിക്കുന്നത്. ഫിൽ സാൾട്ട്, ക്യാപ്റ്റൻ രജത് പടിദാർ, ജിതേഷ് ശർമ എന്നിവരാണ് ബാറ്റിങ് പ്രതീക്ഷ.
21 വിക്കറ്റ് നേടിയ പേസർ ജോഷ് ഹേസൽവുഡാണ് ബൗളിങ്ങിൻ്റെ കുന്തമുന. കൂട്ടിന് ഭുവനേശ്വർകുമാറും യാഷ് ദയാലുമുണ്ട്. സ്‌പിൻവിഭാഗവും ശക്തമാണ്. ക്വാളിഫയർ ഒന്നിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് ബെംഗളൂരു ഫൈനലിൽ കടന്നത്.
ക്വാളിഫയർ രണ്ടിൽ മുംബൈക്കെതിരേ നേടിയ തകർപ്പൻ ജയം പഞ്ചാബ് കിങ്സിന്റെ പ്രതീക്ഷ വാനോളമുയർത്തിയിട്ടുണ്ട്. ആദ്യം ബാറ്റുചെയ്‌ത മുംബൈ ആറ് വിക്കറ്റിന് 203 റൺസെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിന് ജയമൊരുക്കിയത്. അയ്യർ 41 പന്തിൽ പുറത്താകാതെ 87 റൺസടിച്ചപ്പോൾ ഒരോവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 207 റൺസെടുത്ത് പഞ്ചാബ് ജയം നേടി.

സീസണിൽ 603 റൺസ് നേടിയ അയ്യരാണ് ടീമിൻ്റെ പ്രധാന പ്രതീക്ഷ. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യൻമാരാക്കിയതിന്റെ തുടർച്ചയാണ് ക്യാപ്റ്റനെന്ന നിലയിൽ അയ്യർ ആഗ്രഹിക്കുന്നത്. ഓപ്പണർമാരായ പ്രഭ്‌സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും മികച്ച തുടക്കം നൽകുന്നുണ്ട്. ജോഷ് ഇൻഗ്ലിസ്, നേഹാൽ വധേര എന്നിവരും മികച്ച രീതിയിൽ കളിക്കുന്നു. 18 വിക്കറ്റ് വീഴ്ത്തിയ അർഷ്‌ദീപാണ് ബൗളിങ്ങിലെ പ്രധാനി. സീസണിൽ ഹാട്രിക് നേടിയ യുസ്വേന്ദ്ര ചാഹലും ഫോമിലാണ്.
മഴ കളിമുടക്കിയാൽ മത്സരം റിസർവ് ദിവസമായ ബുധനാഴ്ച നടക്കും. രണ്ടുദിവസവും മഴപെയ്‌ത് കളി നടത്താൻകഴിയാത്ത സാഹചര്യമായാൽ പഞ്ചാബ് കിങ്സ് ചാമ്പ്യന്മാരാകും. കാരണം പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുവന്ന ടീം പഞ്ചാബാണ്. ഇരുടീമുകൾക്കും 14 കളിയിൽനിന്ന് 19 പോയിൻറുണ്ടായിരുന്നു. എന്നാൽ, നെറ്റ് റൺറേറ്റിൽ പഞ്ചാബാണ് ഒന്നാംസ്ഥാനത്തുവന്നത്.
