രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. രാജ്യത്ത് നിലവിൽ 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. സംസ്ഥാനം തിരിച്ചുള്ള കോവിഡ് റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയും ഡൽഹിയുമാണ് തൊട്ടുപിന്നിൽ.
1147 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ 424 പേർക്കും ഡൽഹിയിൽ 294 പേർക്കും ഗുജറാത്തിൽ 223 പേർക്കും തമിഴ്‌നാട്ടിലും കർണാടകടയിലും 148 പേർക്കും പശ്ചിമ ബംഗാളിൽ 116 പേർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2025 ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിൽ അഞ്ചു പേരും ഡൽഹിയിൽ രണ്ടുപേരും കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വർദ്ധനവ് കാരണം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.
