മാതൃഭാഷയുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കുന്നുവെന്ന അറിയിപ്പിൽ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ഭാഷയാക്കി സർക്കാർ ഇടപാടുകൾ പൂർണമായും മലയാളത്തിലാക്കുന്നത് തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ബാധിക്കുമെന്ന വിമർശനമുയർത്തിയിരുന്നു.
ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ ബിൽ അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവമാണ് രാഷ്ട്രപതിക്ക് അയച്ചത്. ബിൽ പാസാക്കിയെങ്കിലും ഭരണമുന്നണിയിൽനിന്നുതന്നെ അത് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കുമെന്ന അഭിപ്രായമുയർന്നിരുന്നു. വ്യവസ്ഥകൾ കേന്ദ്ര ഭാഷാനിയമത്തിന് വിരുദ്ധമാണെന്ന് നിയമവകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേത്തുടർന്നാണ് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം പരിമിതപ്പെടുത്തുന്നതാണോ ബില്ലെന്ന് പരിശോധിച്ച് തീരുമാനമെടുക്കാനാവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്.
രാഷ്ട്രപതിക്കുവേണ്ടി ബിൽ പരിശോധിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. 2024-ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നയിച്ച ചില സംശയങ്ങൾക്ക് സംസ്ഥാനസർക്കാർ വ്യക്തതവരുത്തിയിരുന്നു. എന്നാൽ, അനുമതി നിഷേധിക്കാനായിരുന്നു ആഭ്യന്തരമന്ത്രാലയത്തിൻ്റെ ശുപാർശ. രാഷ്ട്രപതിയും ഗവർണറും ബില്ലിൽ തീരുമാനമെടുക്കുന്നതിൽ വരുത്തുന്ന കാലതാമസത്തെ അടുത്തിടെ സുപ്രീംകോടതി വിമർശിക്കുകയും സമയപരിധി ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു.
