‘ഒരിക്കൽ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് അടിസ്ഥാന തത്വമെന്ന് കേരളം. വഖഫ് ആയതിന് ശേഷം സ്വത്തുക്കളുടെ സ്വഭാവം മാറ്റാൻ വഖഫിനോ അവരുടെ അവകാശികൾക്കോ കഴിയില്ലെന്നും കേരളം വ്യക്തമാക്കി. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഫയൽചെയ്ത കക്ഷിചേരൽ അപേക്ഷയിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ വഖഫ് ഭേദഗതി നിയമം കാരണം വഖഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റപ്പെടാമെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത കക്ഷിചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിൽ നിരവധി മുസ്‌ലിങ്ങൾ ഉണ്ട്. അവർക്ക് സ്വന്തമായ വഖഫും വഖഫ് സ്വത്തുക്കളും ഉണ്ട്. പുതിയ വഖഫ് ഭേദഗതി നിയമം നടപ്പാക്കിയാൽ മൗലിക അവകാശം ലംഘിക്കപ്പെടുമോ എന്ന് കേരളത്തിലെ മുസ്‌ലിങ്ങൾക്ക് ആശങ്കയുണ്ട്. ഈ ആശങ്ക യാഥാർഥ്യമാണെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത കക്ഷിചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയാണ് കക്ഷിചേരൽ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽചെയ്തത്.
ഒരു വ്യക്തിയുടെ മതവും വിശ്വാസവും നിശ്ചയിക്കുന്നതിനുള്ള പ്രത്യേക മാനദണ്ഡം ഇല്ല. സംസ്ഥാന സർക്കാരിനോ അതിന്റെ ഏജൻസികൾക്കോ ഒരു വ്യക്തി, മുസ്‌ലിം മതാചാരപ്രകാരമാണോ ജീവിക്കുന്നതെന്ന് നിശ്ചയിക്കാനാകില്ലെന്നും കേരളം കക്ഷിചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ നിയമം രൂപവത്കരിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്ലിം ഇതര മതവിഭാഗത്തിൽ പെട്ടവരെ വഖഫ് ബോർഡുകളിലെ അംഗമാക്കാനുള്ള വ്യവസ്ഥയെയും കേരളം കക്ഷിചേരൽ അപേക്ഷയിൽ ചോദ്യംചെയ്യുന്നുണ്ട്.