മുസ്ല്‌ലിംലീഗ് ദേശീയ നേതൃത്വത്തിൽ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയും സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടിൽ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. ഖാദർ മൊയ്‌തീനും പി കെ കുഞ്ഞാലിക്കുട്ടിയും നേതൃത്വത്തിൽ തുടരും.
വ്യാഴാഴ്ച ചെന്നൈയിൽ നടന്ന മുസ്ലിംലീഗ് ദേശീയ കൗൺസിൽ യോഗം ദേശീയതലത്തിൽ അടുത്ത നാലുവർഷം പാർട്ടിയെ നയിക്കാനുള്ള സമിതിയെ തിരഞ്ഞെടുത്തു. ഖാദർ മൊയ്‌തീൻ ദേശീയ പ്രസിഡന്റും പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽ സെക്രട്ടറിയായും തുടരും. ഇ.ടി. മുഹമ്മദ് ബഷീർ ദേശീയ ഓർഗനൈസിങ് സെക്രട്ടറിയായി തുടരും. മുനവറലി തങ്ങൾ, ഹാരിസ് ബീരാൻ, സികെ സുബൈർ തുടങ്ങിയവർ ദേശീയ സെക്രട്ടറിമാരാണ്. കെ.പി.എ. മജീദാണ് ദേശീയ വൈസ് പ്രസിഡന്റ്.
ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരിലൊരാളായ ജയന്തി വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയതലത്തിൽ അംഗത്വ കാംപെയ്നും സംസ്ഥാന കമ്മിറ്റികളുടെ രൂപവത്കരണവും പൂർത്തിയാക്കിയതിന്റെ തുടർച്ചയായാണ് ദേശീയ കൗൺസിൽ ചേർന്നത്.