ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതിൽ മുൻ യുപിഎ സർക്കാർ നിഷ്ക്രിയത്വം കാണിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഐക്യത്തിൻ്റെ സന്ദേശം നൽകുന്നതിനു പകരം രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ ഇതെന്ന് ഭരണകക്ഷിയും സർക്കാരും വ്യക്തമാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. രാഷ്ട്രീയമായി വിഭജിക്കാനുള്ള ഈ ശ്രമം അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചു. ബിജെപി നടപടി ഉചിതമോ പക്വതയുള്ളതോ അല്ല. പോസ്റ്റ് നീക്കം ചെയ്യാനും ശശി തരൂർ ബിജെപിയെ ടാഗ് ചെയ്‌തുകൊണ്ട് ‘എക്‌സി’ൽ കുറിച്ചു.
ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമാണോയെന്നും സർക്കാരിന് പ്രതിപക്ഷത്തിൻ്റെ പിന്തുണ ആവശ്യമില്ലേയെന്നും കോൺഗ്രസിൻ്റെ മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര ചോദിച്ചു.
യുപിഎ ഭരണകാലത്ത് ഭീകരാക്രമണങ്ങൾക്ക് ശേഷം ചർച്ചകൾ നടന്നിരുന്നുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ഇത് മാറിയെന്ന് അവകാശപ്പെട്ട് ബിജെപി പങ്കുവെച്ച വീഡിയോയും കുറിപ്പുമാണ് വാദപ്രതിവാദങ്ങൾക്ക് വഴിതുറന്നത്. യുപിഎ ഭരണകൂടത്തിൻ്റെ നിഷ്ക്രിയത്വത്തിൽനിന്ന് വ്യത്യസ്തമായി, വ്യർത്ഥമായ സമാധാന ചർച്ചകൾക്ക് നവ ഇന്ത്യക്ക് ക്ഷമയില്ല. ശത്രുക്കൾക്കുള്ള സന്ദേശം വ്യക്തമാണ്. തങ്ങളോട് കളിക്കാൻ വരരുത്. ബിജെപി ‘എക്സസി’ൽ കുറിച്ചു.