സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ തലങ്ങളെയും സ്പർശിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ നടത്തും. മതമോ ജാതിയോ പാർട്ടിയോ ലഹരി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുഖ്യന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രണ്ടു യോഗങ്ങൾ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു ; മത സാമുദായിക യോഗവും സർവകക്ഷി യോഗവും. പ്രതിപക്ഷ നേതാവ് ഉൾപ്പടെ യോഗത്തിൽ പങ്കെടുത്തു. ലഹരി വിരുദ്ധ ജാഗ്രത പുലർത്താൻ അവരവരുടെ അനുയായികളോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നോ ടു ഡ്രഗ്സ് ക്യാമ്പയിൻ പരിപാടികളിൽ പരമാവധി ജന പങ്കാളിത്തം ഉറപ്പാക്കാൻ സഹകരണം അഭ്യർത്ഥിച്ചു. ഈ പ്രവർത്തനങ്ങൾക്ക് വിവേചനങ്ങൾക്ക് ഇടമില്ല. സൺഡേ സ്കൂളുകൾ, മദ്രസകൾ, ഇതര ധാർമിക വിദ്യാഭ്യാസ ക്ലാസുകളും ഇവിടെയെല്ലാം ലഹരിവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ ക്യാമ്പയിന്റെ രൂപരേഖയിൽ വിശദമായ അഭിപ്രായങ്ങൾ ഒരാഴ്ചയ്ക്കകം നൽകണമെന്ന് നിർദ്ദേശിച്ചു. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ഊന്നിയാണ് പ്രധാന കർമ്മ പരിപാടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിക്ക് എതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുന്നു. ലഹരി വിപത്തിന് മുന്നിൽ കീഴടങ്ങില്ല എന്ന നിശ്ചയദാർഢ്യത്തോടെ കേരള ജനത ഒന്നിച്ചിറങ്ങിയാൽ നമ്മൾ വിജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
