Thursday, June 5, 2025

എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവന, ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല: കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

FEATUREDഎന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവന, ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല: കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

കന്നഡ ഭാഷ തമിഴിൽ നിന്ന് ഉണ്ടായതാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്ന് കമൽഹാസനോട് ചോദിച്ച കോടതി, നിങ്ങൾ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ആരാഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ചിത്രമായ ‘തഗ് ലൈഫി’ന്റെ പ്രദർശനം കർണാടകയിൽ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമൽഹാസൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ.



‘നിങ്ങളൊരു സാധാരണക്കാരനല്ല, പൊതുവിടത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലെങ്കിൽ എന്തിനാണ് കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. നിങ്ങൾക്ക് അതിൽ ഖേദമില്ല. നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആയിരിക്കാം, എന്നുകരുതി ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ല. രാജ്യത്തിൻ്റെ വിഭജനം ഭാഷയുടെ അടിസ്ഥാനത്തിലാണ്. പൊതുസ്വീകാര്യനായ ഒരാൾക്ക് അങ്ങനെയൊരു പ്രസ്‌താവന നടത്താൻ കഴിയില്ല. കർണാടകയിലെ ജനങ്ങൾ ആവശ്യപ്പെട്ടത് ഖേദപ്രകടനം മാത്രമാണ്’, കോടതി അഭിപ്രായപ്പെട്ടു.

കേസ് കോടതി വീണ്ടും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പരിഗണിക്കും. അതേസമയം, കർണാടകയിൽ ‘തഗ് ലൈഫ്’ കാണാൻ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളെ നിഷേധിക്കരുതെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. ധ്യാൻ ചിന്നപ്പ ചൂണ്ടിക്കാട്ടി. ഇതിന് അവർ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കട്ടെ എന്നായിരുന്നു കേസ് പരിഗണിച്ച ബെഞ്ചിന്റെ മറുപടി. തങ്ങളുടെ ഹർജി അതിനുവേണ്ടിയാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു.


ഭാഷാവിവാദത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ പ്രദർശനംവിലക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ചിത്രത്തിന്റെ സഹനിർമാതാവും നായകനുമായ കമൽഹാസൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കമലിൻ്റെ സിനിമാക്കമ്പനിയായ രാജ് കമൽ ഫിലിംസാണ് ഹർജി നൽകിയത്. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സം കന്നഡ അനുകൂലസംഘടനയായ കർണാടക രക്ഷണ വേദികെയും.

Check out our other content

Check out other tags:

Most Popular Articles