കേരളത്തിലെ മൂന്നും നാലും റെയിൽവേപാതയ്ക്കായുള്ള പ്രവർത്തനത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്സസിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തിൽ അനുവദിച്ച ഓവർ ബ്രിഡ്ജുകൾക്കും അണ്ടർ ബ്രിഡ്ജുകൾക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.

അങ്കമാലി-ശബരി റെയിൽപാത യാഥാർഥ്യമാക്കാൻ തീരുമാനിച്ചതായി നേരത്തെ മന്ത്രി വി. അബ്‌ദുറഹിമാൻ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയും-റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇത്. അടുത്ത ദിവസം തന്നെ കേന്ദ്ര സംഘം കേരളത്തിലെത്തി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ചർച്ച നടത്തുമെന്നും അബ്‌ദുറഹിമാൻ പറയുകയുണ്ടായി.
യുപിഎ സർക്കാരുകൾ കേരളത്തിന് അനുവദിച്ചിരുന്ന റെയിൽവേ ബജറ്റിനേക്കാൾ ഉയർന്ന തുകയാണ് നരേന്ദ്ര മോദി സർക്കാർ അനുവദിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് എക്സിലൂടെ വ്യക്തമാക്കി.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ റെയിൽവേ ബജറ്റ് ശരാശരി 372 കോടിയിൽ നിന്ന് (2009-14) 3,042 കോടിയായി വർദ്ധിപ്പിച്ചു’ റെയിൽവേ മന്ത്രി എക്സിൽ കുറിച്ചു.
