കലാപം തകർത്ത മണിപ്പുരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്തെ രണ്ട് സീറ്റുകളായ ഇന്നർ മണിപ്പുരിലും ഔട്ടർ മണിപ്പുരിലും വലിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്‌ഥാനാർഥികൾ വിജയിച്ചത്. 2014ൽ രണ്ട് സീറ്റുകളും കോൺഗ്രസിനാണ് ലഭിച്ചതെങ്കിലും 2019ൽ ഇരു സീറ്റുകളും എൻഡിഎ സഖ്യം നേടുകയായിരുന്നു.
മെയ്ത്തികൾക്ക് ഭൂരിപക്ഷമുള്ള ഇന്നർ മണിപ്പുരിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. നാഗകളും കുക്കികളും മെയ്ത്തികളും ഉൾപ്പെടുന്ന ഔട്ടർ മണിപ്പുരിൽ എൻഡിഎ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിൻ്റെ സ്‌ഥാനാർഥിയും കോൺഗ്രസും തമ്മിലായിരുന്നു പോരാട്ടം. ഇന്നർ മണിപ്പുരിലെ 10 ലക്ഷത്തോളം പേരിൽ എട്ടു ലക്ഷത്തോളും പേരും മെയ്ത്തികളാണ്.
കലാപം തുടങ്ങിയിട്ട് ഒരു വർഷത്തിലേറേയായിട്ടും തകർക്കപ്പെട്ട മണിപ്പുരി ജനതയുടെ പരസ്‌പരവിശ്വാസം വീണ്ടെടുക്കാൻ ഒന്നും ചെയ്യാൻ തയാറാകാത്ത മുഖ്യമന്ത്രി ബിരേന്ദർ സിങ്ങും ബിജെപിയും കടുത്ത ജനരോഷമാണ് നേരിടുന്നതെന്ന് തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയത് ബിരേന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്നാണ് പൊതുവായ ജനവികാരം. കലാപം അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യാതിരുന്നതും ബിജെപിയ്ക്ക് തിരിച്ചടിയായി.
മണിപ്പുരിന്റെ സ്വാധീനം മറ്റ് വടക്കുകിഴക്കൽ സംസ്‌ഥാനങ്ങളിലും മുതൽക്കൂട്ടായെന്നാണ് വിലയിരുത്തൽ. വരും നാളുകളിൽ ഈ സംസ്‌ഥാനങ്ങളിൽ ശ്രദ്ധനൽകി പ്രവർത്തിക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നീക്കം. കോൺഗ്രസ് നേടിയ വിജയം പ്രാദേശിക പാർട്ടികൾക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.