മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് ജയിലിലേക്ക് തിരിച്ചുപോകും. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടർന്ന് 7 ദിവസത്തെ ഇടക്കാലജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചു. എന്നാൽ ഉത്തരവ് ബുധനാഴ്‌ചത്തേക്ക് മാറ്റി. ഇതോടെയാണ് ജയിലിലേക്കുള്ള മടക്കം ഉറപ്പായത്.
വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതു വഴി സുപ്രീം കോടതി നൽകിയ ജാമ്യം നീട്ടാനാണ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജു കോടതിയിൽ വാദിച്ചു. ഇടക്കാല ജാമ്യം ലഭിക്കണമെങ്കിൽ പ്രതി കസ്റ്റഡിയിലായിരിക്കണമെന്നും അദ്ദേഹം വാദിച്ചു. സുപ്രീം കോടതി നൽകിയ ഇടക്കാല ജാമ്യം നീട്ടണമെന്നല്ല, പകരം ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ചുള്ള പുതിയ ഇടക്കാല ജാമ്യത്തിനാണ് കേജ്‌രിവാൾ അപേക്ഷിച്ചിരിക്കുന്നതെന്നു വിചാരണക്കോടതി നിരീക്ഷിച്ചു.
മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ്റ് ഡയറക്‌ടറേറ്റ് കേജ്‌രിവാളിനെ അറസ്‌റ്റ് ചെയ്തത്. മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നു നിർദേശിച്ചിരുന്നു. ഇന്നലെ ഇന്ത്യ സഖ്യത്തിൻറെ യോഗത്തിലടക്കം കേജ്‌രിവാൾ പങ്കെടുത്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജയിലിൽ ഇരുന്നാകും കേജ്‌രിവാൾ വീക്ഷിക്കുക.