ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റ് നേടുമെന്ന ബി.ജെ.പി മുദ്രാവാക്യത്തെ പരിഹസിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷനും കനൗജ് മണ്ഡലത്തിലെ എസ്‌പി സ്ഥാനാർഥിയുമായ അഖിലേഷ് യാദവ്. ബി.ജെ.പി 400- മണ്ഡലത്തിലും വിജയിക്കുകയല്ല 400-മണ്ഡലത്തിലും പരാജയപ്പെടുമെന്നും അഖിലേഷ് പറഞ്ഞു.
ബി.ജെ.പിയുടെ 400-പാർ(400സീറ്റിൽ വിജയിക്കും) മുദ്രാവാക്യം 400- ഹാർ(400സീറ്റിൽ പരാജയപ്പെടും) എന്നായി മാറിയിട്ടുണ്ടെന്നും 400-സീറ്റിൽ വിജയിക്കുമെന്ന മുദ്രാവാക്യം ഉയർത്തിയവർ ഇപ്പോൾ പകരം ഭരണഘടനയെക്കുറിച്ചും സംവരണത്തെക്കുറിച്ചുമാണ് പറയുന്നതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
‘ബി.ജെ.പിയെ ജനം മറിച്ചിട്ടു. ഇപ്പോൾ അവർ പിന്നിലാണ്. 400-പാർ മുദ്രാവാക്യം അവർക്കിപ്പോൾ ഉയർത്താൻ കഴിയുന്നില്ലെന്നാണ് ഞാൻ കേട്ടത്. ഇപ്പോൾ അവർ ഭരണഘടനയെക്കുറിച്ചും സംവരണത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഭരണഘടനയെ സംരക്ഷിക്കാനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്ന് അവർക്ക് മനസിലായിട്ടുണ്ട്. – അഖിലേഷ് പറഞ്ഞു.
വ്യാഴാഴ്ച്‌ചയാണ് അഖിലേഷ് കനൗജ് മണ്ഡലത്തിൽ നിന്ന് എസ്.പി സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചത്. കനൗജിൽ നേരത്തെ എസ്‌പി അഖിലേഷിൻ്റെ ബന്ധു തേജ്പ്രതാപ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. മുലായം സിങ് യാദവിൻ്റെ സഹോദരൻ രത്തൻ സിങിൻ്റെ ചെറുമകനാണ് തേജ്‌പ്രതാപ്. അദ്ദേഹത്തെ മാറ്റിയാണ് അഖിലേഷിന്റെ സ്ഥാനാർഥിത്വം എസ്‌പി പ്രഖ്യാപിച്ചിരിക്കുന്നത്.