കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വനിയമ ഭേദഗതി (സി.എ.എ.) എടുത്തുകളയുമെന്ന് എ.ഐ.സി.സി. പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. സുൽത്താൻബത്തേരിയിൽ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“മോദി പറയുന്നത് കോൺഗ്രസിൻ്റെ പ്രകടനപത്രിക മുസ്ലിംലീഗിന്റെ മാനിഫെസ്റ്റോ ആണെന്നാണ്. സമയം അനുവദിക്കുകയാണെങ്കിൽ പ്രകടനപത്രികയുമായി ഞാൻ താങ്കളുടെ അടുത്തേക്ക് വരാം. പ്രകടനപത്രിക ഏതെങ്കിലും വിഭാഗത്തിനുവേണ്ടി മാത്രമാണെന്ന് അതിൽ എവിടെയെങ്കിലും കാണിച്ചുതരാൻ കഴിയുമോ” -ഖാർഗെ ചോദിച്ചു.
രാജ്യത്തെ വിഭജിക്കാൻ മോദി ഹിന്ദു-മുസ്ലിം എന്ന് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് 100 വേദികളിലാണ് മോദി പ്രസംഗിച്ചത്. ഒരിടത്തും മണിപ്പുരിനെക്കുറിച്ചോ അവിടെ ദുരിതമനുഭവിച്ച സഹോദരിമാരെക്കുറിച്ചോ പറഞ്ഞിട്ടില്ല.
രാഹുൽഗാന്ധി മണിപ്പുരിൽ പോവുകയും അവിടത്തെ ആളുകളെ ആശ്വസിപ്പിക്കുകയും ചെയ്തു.
അഴിമതിക്കാരെ വെളുപ്പിക്കാനുള്ള വലിയ വാഷിങ് മെഷീനാണ് മോദിയുടെയും അമിത് ഷായുടെയും കൈയിലുള്ളത്. ?വിവിധ രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് വന്ന 23 അഴിമതിക്കാരായ നേതാക്കളെ, ഇ.ഡി.യുടെ കേസിൽപ്പെട്ട വലിയ കോർപ്പറേറ്റുകളെ, കരാറുകാരെ ഒക്കെ മോദി ക്ലീൻ ചിറ്റ് നൽകി ബി.ജെ.പി.യിലേക്ക് സ്വാഗതംചെയ്യുകയാണ്. എത്രവലിയ അഴിമതി നടത്തിയാലും ബി.ജെ.പിയിൽ ചേർന്നാൽ ക്ലീനാണെന്നതാണ് അവസ്ഥ.
1989-നുശേഷം നഹ്റു കുടുംബത്തിൽനിന്ന് ഒരാളും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ടില്ലെങ്കിലും നരേന്ദ്രമോദി നിരന്തരമായി കോൺഗ്രസിനെയും നഹ്റു കുടുംബത്തിനെയും വിമർശിച്ചുകൊണ്ടിരിക്കുകയാണ്.
രാഹുൽഗാന്ധിയെ മോദിക്ക് ഭയമാണെന്നതാണ് വിമർശനത്തിന് കാരണം. സോണിയാ ഗാന്ധിയെയും പ്രിയങ്കയെയും ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഓരോരുത്തരെയും മോദിക്ക് ഭയമാണ്. അമ്പത്തിനാലിഞ്ച് നെഞ്ചളവുണ്ടെന്നും സിംഹമാണെന്ന് സ്വയം അവകാശപ്പെടുമ്പോഴും മോദി ശരിക്കും ഒരു ഭീരുവാണ് -ഖാർഗെ പറഞ്ഞു.