തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്‌ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും.
തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ബിജെപിക്കു വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ കഴിഞ്ഞ പ്രാവശ്യം മുതൽ ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലവും ഉൾപ്പെട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ ഇടപെടൽ മൂലം ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ വിജയസാധ്യത വർധിച്ചിട്ടുണ്ടെന്നും കൂടുതൽ ആത്മവിശ്വാസം പകർന്നു നൽകുന്നതിനു വേണ്ടിയാണു മണ്ഡലത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് പറഞ്ഞു.
തിരുവനന്തപുരം എൻഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വിവിധ മേഖലകളിൽനിന്ന് മികച്ച പിന്തുണയാണ് കിട്ടുന്നതെന്നും നരേന്ദ്ര മോദി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലയിലും ലഭിക്കുന്നതിന്റെ പ്രതിഫലനമാണിതെന്നും വി.വി. രാജേഷ് പറഞ്ഞു.