കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ മുസ്‌ലിം ലീഗിന്റെ മുദ്രയുണ്ടെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി. രാഷ്ട്രീയ വേദികളിൽ വ്യാജ അവകാശവാദങ്ങൾ എത്ര നടത്തിയാലും ചരിത്രം മാറ്റമില്ലാതെ നിലനിൽക്കുമെന്ന് രാഹുൽ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഈ തിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ്. ഒരുഭാഗത്ത് എന്നും ഇന്ത്യയെ ഒന്നിപ്പിച്ച കോൺഗ്രസും മറുഭാഗത്ത് എല്ലായ്പ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുമാണ് ഉള്ളത്. രാജ്യം വിഭജിക്കപ്പെടണമെന്ന് ആഗ്രഹിച്ച ശക്തിയുമായി കൈകോർക്കുകയും അവരെ ശക്തിപ്പെടുത്തുകയും ചെയ്‌തത് ആരാണെന്നതിന് ചരിത്രം സാക്ഷിയാണ്. അതുപോലെ രാജ്യത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയവർ ആരാണെന്നതിനും.’ -രാഹുൽ പറഞ്ഞു.
‘ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്നത് ആരാണ്? ഇന്ത്യൻ ജയിലുകൾ കോൺഗ്രസ് നേതാക്കളാൽ നിറഞ്ഞകാലത്ത് രാജ്യത്തെ വിഭജിച്ച ശക്തികളുമായി കൂട്ടുചേർന്ന് സംസ്ഥാനങ്ങളിൽ സർക്കാരുണ്ടാക്കി ഭരിച്ചത് ആരാണ്? രാഷ്ട്രീയവേദികളിൽ നിന്ന് നുണകൾ വർഷിച്ചാൽ ചരിത്രം മാറില്ല’ -രാഹുൽ തുടർന്നു.
കോൺഗ്രസിന്റെ പ്രകടനപത്രികയ്ക്ക് മുസ്ലിം ലീഗിൻ്റെ മുദ്രയാണെന്നായിരുന്നു തിരഞ്ഞെടുപ്പുറാലിയിൽ നരേന്ദ്രമോദി പറഞ്ഞത്. ഇന്നത്തെ ഇന്ത്യയുടെ അഭിലാഷങ്ങളിൽനിന്നും പ്രതീക്ഷകളിൽനിന്നും കോൺഗ്രസ് പൂർണമായും അകന്നിരിക്കുകയാണെന്നും സ്വാതന്ത്ര്യസമരകാലത്ത് മുസ്ലിം ലീഗിൽ നിലനിന്നിരുന്ന ആശയമാണ് പ്രകടനപത്രികയിൽ പ്രതിഫലിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു. ഇതിനാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്.
നേരത്തേ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി ജയറാം രമേശും മോദിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. മോദിയുടെ പ്രസംഗങ്ങളിൽ ആർ.എസ്. എസ്സിൻ്റെ ദുർഗന്ധമുണ്ടെന്നും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഗ്രാഫ് ഓരോ ദിവസവും താഴോട്ട് പോകുന്നതുകൊണ്ടാണ് ഇത്തരം പ്രസ്‌താവനകൾ നടത്തുന്നതെന്നുമായിരുന്നു ഖാർഗെ പറഞ്ഞത്. മോദിക്ക് ചരിത്രമറിയില്ലെന്നും ഭിന്നിപ്പിൻ്റെ രാഷ്ട്രീയമാണ് ബി.ജെ.പി. പയറ്റുന്നതെന്നുമായിരുന്നു ജയറാം രമേശ് പറഞ്ഞത്.