കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കലഹത്തിനിടയിൽ കുട്ടിയെ അങ്ങാടിയിൽ മറന്നു. അർധരാത്രിയിൽ വിജനമായ അങ്ങാടിയിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരംലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.
കോടഞ്ചേരിയിൽ തിങ്കളാഴ്‌ച അർധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയിൽ വൈകുന്നേരംമുതൽ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെക്കൂട്ടാതെ പരസ്‌പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി.
രാത്രി 11 മണിയോടെ കടയടച്ച് പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയിൽ അലഞ്ഞുതിരിയുന്ന കുട്ടിയെക്കണ്ട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.
യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെതിരേ ഏതാനും മാസംമുമ്പ് കേസുള്ളതാണെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു. തെരുവുനായ്ക്കുട്ടത്തിനുമുന്നിൽ കുട്ടി അകപ്പെടാതിരുന്നതിൽ ആശ്വാസംകൊള്ളുകയാണ് നാട്ടുകാർ.