Wednesday, May 1, 2024

മലയാളത്തിൻ്റെ ടൈറ്റാനിക് ആണ് ആട്ജീവിതം, പൃഥ്വിരാജിന് ഇനി ഒരു മെസ്സേജുകളും അയക്കില്ല; നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

ENTERTAINMENTമലയാളത്തിൻ്റെ ടൈറ്റാനിക് ആണ് ആട്ജീവിതം, പൃഥ്വിരാജിന് ഇനി ഒരു മെസ്സേജുകളും അയക്കില്ല; നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

ആടുജീവിതം സിനിമയെക്കുറിച്ചും നടൻ പൃഥ്വിരാജിനെക്കുറിച്ചും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആടുജീവിതം ഏതൊരു പ്രേക്ഷകൻ്റേയും കണ്ണുനിറയ്ക്കുമെന്ന് ലിസ്റ്റിൻ പറഞ്ഞു.

ചിത്രത്തിന്റെ റിലീസ് നേരത്തെയാക്കാൻ താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിൻ്റെ റിലീസ് ദിനത്തിലാണ് തൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ പൃഥ്വിരാജിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തതെന്നും ലിസ്റ്റിൻ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ലിസ്റ്റിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഇന്ന് ദു:ഖവെള്ളി ആയതുകൊണ്ട് പള്ളിയിൽ പോയിരുന്നു. അത് കഴിഞ്ഞ് കാൽനടയായി കുരിശിൻ്റെ വഴിയിൽ പങ്കെടുത്തിരുന്നു. നല്ല വെയിൽ ഉണ്ടായിരുന്നു. കുറെ ദൂരം നടന്നു കഴിഞ്ഞപ്പോൾ ഞാനും എൻ്റെ മകനും നല്ലപോലെ മടുത്തു, മകന് ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചു, അടുത്ത സ്ഥലത്ത് നിന്ന് വാങ്ങി തരാം എന്ന് പറഞ്ഞു. പക്ഷെ വെള്ളം കുടിക്കുന്നത് വരെയുള്ള താമസമുണ്ടല്ലോ ഒരൽപം അസഹനീയമായി തോന്നി…. അപ്പോഴാണ് ഞാൻ ആടുജീവിതം സിനിമയിലെ യഥാർത്ഥ നജീബിൻ്റെ മരുഭൂമിയിലൂടെയുള്ള വെള്ളവും ഭക്ഷണവും കിട്ടാതെയുള്ള യാത്രയെ കുറിച്ച് ഓർത്തു പോയത്. സത്യത്തിൽ ആ സിനിമ നമ്മളെ അത്ഭുതപെടുത്തുന്നു !

എൻ്റെയും ഒരു സിനിമ മരുഭൂമിയിൽ ചിത്രീകരിച്ചതാണ്, അത് ഒന്നും അല്ല പക്ഷേ ആടുജീവിതം മരുഭൂമിയിലൂടെ ഉള്ള ഒരു കഠിന യാത്രയാണ്. ആരുടേയും കണ്ണുകൾ ഒന്ന് നനയിപ്പിക്കും. അത് ഇപ്പോ എത്ര വലിയ കഠിന ഹൃദയം ഉള്ള വ്യക്തി ആയിക്കോട്ടെ മിനിമം 5,6 സീനുകളിൽ കണ്ണ് നിറയും. ഈ സിനിമ ഏപ്രിൽ പത്തിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്, ഒപ്പം 3 സിനിമകൾ കൂടിയുണ്ടായിരുന്നു അതെ തീയതിയിൽ തന്നെ. അങ്ങനെയിരിക്കെ ഞാൻ പൃഥ്വിരാജുമായും ബ്ലെസി ചേട്ടനുമായും ഒരു കൂടികാഴ്ച്ച നടന്നിരുന്നു. 28 ആം തീയതി റിലീസ് ചെയ്യുമ്പോൾ ഫ്രീ റൺ കിട്ടും, അങ്ങനെ പ്രേക്ഷകരുടെ എല്ലാ പ്രശംസകളും എല്ലാം നിങ്ങൾ ഏറ്റുവാങ്ങി അത് മാക്‌സിമം എൻജോയ് ചെയ്യാൻ ഉള്ള സമയം കൊടുക്ക് എന്നും ഞാൻ പറഞ്ഞിരുന്നു, ആ കൂടികാഴ്ച്ചയിൽ ഞങ്ങൾ നടത്തിയ ചർച്ചയിലുമാണ് ആടുജീവിതം നമുക്ക് കുറച്ച് കൂടെ നേരത്തെ റിലീസ് ചെയ്‌ത്‌ പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന് തീരുമാനിക്കുന്നത്.

അങ്ങനെ മാർച്ച് 28-ന് തന്നെ സിനിമ റിലീസ് ചെയ്തു. ബ്ലെസി ചേട്ടൻ ഒരു വിധത്തിലാണ് സമ്മതിച്ചത്. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു !!! പൃഥ്വിരാജിൻ്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമ, ആദ്യ ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച സിനിമ, ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ റിലീസ്‌ ചെയ്‌ത സിനിമ. ആദ്യം പ്ലാൻ ചെയ്ത 200 സ്ക്രീൻ അത് കഴിഞ്ഞു 250 ആയി, സ്ക്രീൻ ഫുൾ ആകുന്നതു അനുസരിച്ചു സ്ക്രീനുകൾ കൂടി കൊണ്ട് ഇരുന്നു. അങ്ങനെ 300 ആയി, 400 ആയി അവസാനം 435 സ്ക്രീനിൽ എത്തി.

അതിനു ശേഷം സ്ക്രീൻ കൂട്ടിയില്ല!!! പിന്നെ ചോദിച്ച തീയേറ്റർ ഉടമകളോടെല്ലാം സാറ്റർഡേ മുതൽ കൂട്ടി തരാം എന്ന് പറഞ്ഞു. എൻ്റെ 15 വർഷത്തെ സിനിമ ജീവിതത്തിൽ ഇത്രയും സ്ക്രീനിൽ ഒരേ സമയം പ്രദർശനം നടത്തുന്ന ആദ്യത്തെ പൃഥ്വിരാജിനൊപ്പം ഉള്ള മലയാള സിനിമ ആയി ആടുജീവിതം മാറി.. ഒരു തീയേറ്റർ ഓണർ വിളിച്ചു പറഞ്ഞത് മലയാളത്തിൻ്റെ ടൈറ്റാനിക് ആണ് ആട്ജീവിതം എന്നാണ്!

ഇന്നലെയാണ് എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ പൃഥ്വിരാജിനെ 30 ഓളം തവണ വിളിച്ചതും, മെസ്സേജ് അയച്ചതും, സംസാരിച്ചതുമൊക്കെ. അതിനു കാരണം ആടുജീവിതമാണ്. ഈ സിനിമയുടെ ഓരോ അപ്ഡേറ്റുകളും അറിയിച്ചു കൊണ്ടിരുന്നു എനിക്ക്. പരിചയം ഉള്ളവരുടെയും, ഇല്ലാത്തവരുടെയും കമൻ്റ്സ് & വിഷസ്സുകളും എല്ലാം പൃഥ്വിരാജിന് അയച്ചു കൊടുത്തിരുന്നു. ഇന്നലെയാണ് ആദ്യമായി പൃഥ്വിരാജ് എന്റെ എല്ലാ കോളുകളും എടുക്കുന്നതും, മെസ്സേജുകൾ നോക്കുന്നതും, അന്നേരം തന്നെ റിപ്ലൈ തരുന്നതും എല്ലാം.

എനിക്ക് ഒരു കാര്യം മനസിലായി. മറ്റുള്ളവർ അയച്ചു കൊടുക്കുന്ന മെസ്സേജുകൾ വായിച്ചും, കേട്ടും അതിൽ സന്തോഷം കൊണ്ട് ആറാടുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു, ഇനി ഒരു പ്രോത്സാഹന മെസ്സേജുകളും അയക്കില്ല എന്ന്, കാരണം ഇനി അയച്ചാൽ ശമ്പളം ഇരട്ടി ആകാനുള്ള എല്ലാ സാധ്യതകളും ഞാൻ മുൻകൂട്ടി കാണുന്നു!!!

ആടുജീവിതം സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. “നാം അനുഭവിക്കാത്ത ജീവിതം എല്ലാം നമുക്ക് വെറും കെട്ടു കഥകൾ മാത്രം ആണ്” മികച്ച അഭിപ്രായത്തോടെ ബോക്സോഫീസിൽ കുതിക്കുകയാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിച്ചത്. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles