പഞ്ചാബിൽ ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്‌ദാനം ചെയ്യുന്നെന്ന് ആരോപിച്ചു ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. എംഎൽഎമാരെ വിളിച്ച ഫോൺ നമ്പറും എഎപി പുറത്തുവിട്ടു. ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിനെ കള്ളക്കേസിൽ കുടുക്കി സർക്കാരിനെ മറിച്ചിടാനാണു ശ്രമമെന്നു സൗരഭ് ഭരദ്വാജ് ആരോപിച്ചു.
“ബിജെപിയിൽ ചേരുന്നതിനു പണവും ലോക്സഭാ സ്‌ഥാനാർഥിത്വവും വൈ പ്ലസ് സുരക്ഷയും വാഗ്ദാനം ചെയ്തതെന്നു ഞങ്ങളുടെ പഞ്ചാബ് എംഎൽഎമാർ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ടാണ് ഒരാൾ ഒന്നാം സ്ഥാനത്തുള്ള പാർട്ടി വിട്ട് നാലാം സ്‌ഥാനത്തുള്ള പാർട്ടിയിൽ ചേരുന്നതെന്ന് ആലോചിക്കണം. പഞ്ചാബിൽ എഎപി സർക്കാരിനെ താഴെയിറക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നു വ്യക്തമാണ്.”- സൗരഭ് ഭരദ്വാജ് പറഞ്ഞു.
ബിജെപിയിൽ ചേരാൻ പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി പഞ്ചാബിലെ മൂന്ന് എഎപി എംഎൽഎമാർ ഇന്നലെ രംഗത്തെത്തിയിരുന്നു. 20-25 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. എംഎൽഎമാരായ ജഗ്ദീപ് സിങ് ഗോൾഡി കംബോജ് (ജലാലാബാദ്), അമൻദീപ് സിങ് മുസാഫിർ (ബല്ലുവാന), രജീന്ദർ പാൽ കൗർ ചൈന (ലുധിയാന സൗത്ത്) എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്.