ലോകസഭാതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടിക്കടി തമിഴ്നാട്ടിൽ വരുന്നതെന്നും അല്ലെങ്കിൽ വിദേശത്തായിരിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ തിരഞ്ഞെടുപ്പുപ്രചാരണ പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
“ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ പത്തുവർഷത്തിൽ ഒരുപദ്ധതിപോലും തമിഴ്‌നാടിന് അനുവദിച്ചിട്ടില്ല. രാജ്യത്താകമാനം ബി.ജെ.പി. വിരുദ്ധ തരംഗമുണ്ട്. ഭരണം കൈവിട്ടുപോകുമോയെന്ന ഭയം മോദിയുടെ മുഖത്തുനിന്ന് വ്യക്തമാണ്. അതിനാൽ, ദക്ഷിണേന്ത്യയിൽ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി നേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന പരീക്ഷണമാണ് പ്രധാനമന്ത്രി നടത്തുന്നത്.
പ്രധാനമന്ത്രിയുടെ പ്രചാരണപരിപാടിയിലൂടെ ഒരു നേട്ടവും ബി.ജെ.പി.ക്കുണ്ടാകാൻ പോകുന്നില്ല. അതേസമയം, കഴിഞ്ഞ മൂന്നുവർഷത്തെ ഡി.എം.കെ. ഭരണത്തിനിടയിൽ തമിഴ്‌നാട് ഏറെ വളർന്നു. ജനക്ഷേമപദ്ധതികൾ നടപ്പാക്കിയതിലൂടെ കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ എട്ടുലക്ഷം യുവാക്കൾക്ക് ജോലി ലഭിച്ചു. സ്‌കൂളുകളിലെ പ്രഭാതഭക്ഷണപദ്ധതി വിദ്യാർഥികളുടെ ഹാജർനില വർധിപ്പിച്ചു.
ഡി.എം.കെ. തമിഴ്‌നാട്ടിൽ നടപ്പാക്കിയ ജനക്ഷേമപദ്ധതികൾ രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും ചർച്ചചെയ്യപ്പെടുകയാണ്. രാജ്യത്തെ മുൻനിര സംസ്ഥാനമായി തമിഴ്‌നാട് മാറി. ഈ വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഡി.എം.കെ. സഖ്യം നേടുമെന്നത് ഉറപ്പാണ്. ബി.ജെ.പി.ക്ക് തമിഴകമണ്ണിൽ ഒരു സീറ്റുപോലും ലഭിക്കില്ല” -സ്റ്റാലിൻ പ്രചാരണയോഗത്തിൽ പറഞ്ഞു.