സിപിഎമ്മും ബിജെപിയു പരസ്‌പര ധാരണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇ.പി. ജയരാജനെ മുന്നിൽ നിർത്തി മുഖ്യമന്ത്രി എല്ലാം പറയിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരസ്‌പര ധാരണയുടെ പുറത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്ന് സിപിഎം നേതാക്കളെയും സംസ്‌ഥാനത്തെ കേസുകളിൽനിന്ന് ബിജെപി നേതാക്കാളെയും ഒഴിവാക്കുകയാണ്. ജയരാജൻ്റെ ഭാര്യയ്ക്ക് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയിലുള്ള ഷെയർ തനിക്കോ കുടുംബത്തിനോ വേണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
“ഇ.പി ജയരാജനും കുടുംബത്തിനും ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോർട്ടും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ഇ.പി.ജയരാജൻ ശരി വച്ചിരിക്കുകയാണ്. തനിക്കോ തൻ്റെ ഭാര്യക്കോ ഷെയർ ഉണ്ടെങ്കിൽ അത് പ്രതിപക്ഷ നേതാവിനും ഭാര്യയ്ക്കും നൽകാമെന്ന് പറഞ്ഞിരുന്ന ജയരാജൻ ഇന്ന് തൻ്റെ ഭാര്യയ്ക്ക് വൈദേകത്തിൽ ഷെയർ ഉണ്ടെന്ന് സമ്മതിച്ചു. എനിക്കും എൻ്റെ കുടുംബത്തിനും ജയരാജന്റെ ഷെയർ വേണ്ട.
ജയരാജൻ്റെ ഭാര്യയ്ക്ക് ഷെയറുള്ള റിസോർട്ട് രാജീവ് ചന്ദ്രശേഖറിൻ്റെ കമ്പനിയുമായി കരാർ ഉണ്ടാക്കിയ ശേഷമാണ് വൈദേകം – നിരാമയ റിസോർട്ടെന്ന് പേര് മാറ്റിയത്. സിപിഎം – ബിജെപി റിസോർട്ടെന്ന് പേരിടുന്നത് പോലെയാണിത്.
സമുന്നതനായ സിപിഎം നേതാവും ബിജെപി നേതാവും തമ്മിൽ ഒരു ബിസിനസ് പാർട്‌നർഷിപ്പ് അനുവദിക്കുന്ന പാർട്ടിയാണോ സിപിഎം? ഇത്തരം ബിസിനസിനെ കുറിച്ച് സംസ്‌ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അറിഞ്ഞില്ലേ? കേരളത്തിൽ പല സ്‌ഥലങ്ങളിലും ബിജെപി രണ്ടാം സ്‌ഥാനത്ത് വരുമെന്നും രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ മിടുമിടുക്കൻമാരാണെന്നും ജയരാജൻ പറഞ്ഞപ്പോഴാണ് ഇതിന് പിന്നിലെ ബന്ധം എന്തെന്ന് ഞങ്ങൾ അന്വേഷിച്ചത്. അപ്പോഴാണ് ബിസിനസ് ബന്ധം ഉണ്ടെന്ന് മനസിലായത്. എനിക്കെതിരെ കേസ് കൊടുക്കുമെന്ന് പോലു വെല്ലുവിളിച്ചു. കേസ് കൊടുത്താൽ രേഖകൾ ഹാജരാക്കാമെന്ന് പറഞ്ഞു.
വൈദേകം റിസോർട്ടിൽ നടന്ന ഇ.ഡി റെയ്‌ഡ് സെറ്റിൽ ചെയ്യാനാണ് രാജീവ് ചന്ദ്രശേഖറിൻ്റെ കമ്പനി ഏറ്റെടുത്തത്. ഇങ്ങനെ ഭയപ്പെടുത്തിയാണോ വൈദേകവുമായി കരാർ ഉണ്ടാക്കിയതെന്ന് രാജീവ് ചന്ദ്രശേഖർ പറയണം. ഇതിനൊക്കെയാണോ നിങ്ങൾ ഇ.ഡിയെ ഉപയോഗിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ കുടുംബവുമായി ബിസിനസ് ബന്ധമുണ്ടാക്കിയതിൽ തെറ്റില്ലെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ പരാമർശത്തിൽ സിപിഎമ്മാണ് മറുപടി പറയേണ്ടത്.
എം.വി ഗോവന്ദൻ നടത്തിയ ജാഥയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയുടെ സപ്‌തതിയിൽ പങ്കെടുത്ത് ഷാൾ അണിയിച്ച ആളാണ് ജയരാജൻ. എന്നിട്ടാണ് ദല്ലാൾ നന്ദകുമാറിനെ അറിയില്ലെന്ന് ജയരാജൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എനിക്കെതിരെ മോശം പദപ്രയോഗം നടത്തുന്ന ജയരാജൻ കണ്ണാടിയിൽ നോക്കിയാൽ ഈ ചിത്രമൊക്കെ തെളിഞ്ഞുവരും.
ജയരാജൻ എൻ്റെ എതിരാളിയൊന്നുമല്ല. അദ്ദേഹം പാവമാണ്. ബിജെപിയെ സന്തോഷിപ്പിക്കാൻ പിണറായി വിജയനാണ് ആ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. പിണറായി ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാകില്ല.
കേരളത്തിലെ ബിജെപി നേതൃത്വം ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ പിടിച്ചെടുത്ത പണം ഇൻകം ടാക്‌സിനെ ഏൽപ്പിച്ചിട്ടില്ലെന്ന് ഇൻകം ടാക്സ് ഡയറക്‌ടർ ജനറൽ വെളിപ്പെടുത്തിയിട്ടുണ്ട്. കുഴപ്പണ കേസ് അന്വേഷണം എവിടെ പോയി? പ്രധാനപ്പെട്ട ഒരു ബിജെപി നേതാവും കേസിൽ പ്രതിയല്ല.
സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ഫോണിൽ സംസാരിച്ചതിൻ്റെ തെളിവുകൾ പുറത്ത് വന്നിട്ടും ഒരാൾ പോലും പ്രതിയായില്ല. കുഴൽപ്പണ കേസ് ഒതുക്കി തീർത്ത് ലാവലിൻ, സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ കോഴ, കരുവന്നൂർ തട്ടിപ്പ്, മാസപ്പടി ഉൾപ്പെടെയുള്ള കേസുകളിൽ നിന്നും സിപിഎം നേതാക്കൾ രക്ഷപ്പെടുന്ന പരസ്‌പര സഹകരണ സംഘമായി സിപിഎമ്മും ബിജെപിയും മാറിയിരിക്കുകയാണ്” – സതീശൻ പറഞ്ഞു.