ഇ.പി ജയരാജനും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോർട്ടും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരൻ്റെ കമ്പനിയും തമ്മിൽ ബിസിനസ്സ് പങ്കാളിത്തമുണ്ടെന്ന തൻ്റെ ആരോപണം ഇ.പി തന്നെ ശരിവെച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത്തരം ബിസിനസ്സ് നടത്തുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. താൻ പറഞ്ഞ ഫോട്ടോ വ്യാജമല്ല, ഒറിജിനലാണ്. വ്യാജഫോട്ടോ കാട്ടി താൻ പറഞ്ഞ ഫോട്ടോ ഇതാണെന്ന് പറയേണ്ടതില്ലെന്നും ഇ.പി ജയരാജന്റെ വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
‘രാജീവ് ചന്ദ്രശേഖർ അടക്കമുള്ള കേരളത്തിലെ മൂന്ന് നാല് ബി.ജെ.പി സ്ഥാനാർഥികൾ മിടുമിടുക്കരാണെന്ന് ജയരാജൻ പറയുന്നു. ബി.ജെ.പിയ്ക്ക് കേരളത്തിൽ ഇത്രയധികം സ്പേസ് ഉണ്ടാക്കുന്നതിന് വേണ്ടി സിപിഎം നേതാക്കൾ ശ്രമിക്കുന്നത് എന്തിനാണെന്ന് അന്വേഷിച്ചപ്പോഴാണ് വളരെ അടുത്ത ബിസിനസ്സ് ബന്ധം വരെയുണ്ടെന്നത് കണ്ടെത്തിയത്’ – പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
താൻ പറഞ്ഞ ഫോട്ടോ വ്യാജ ഫോട്ടോയല്ല. ഒറിജിനലായ ഫോട്ടോയാണ്. വ്യാജ ഫോട്ടോ കാട്ടി ഇതാണ് വിഡി സതീശൻ പറഞ്ഞ ഫോട്ടോ എന്നു പറയേണ്ടതില്ല. ഇനി അത് കൊണ്ടുവരേണ്ടതില്ല. അദ്ദേഹം തന്നെ സമ്മതിച്ചു ഈ രണ്ട് കമ്പനിയും തമ്മിൽ ബന്ധമുണ്ടെന്ന്. – സതീശൻ പറഞ്ഞു
അദ്ദേഹത്തിൻറെ ആക്ഷേപങ്ങൾക്ക് ഞാൻ മറുപടി പറയുന്നില്ല. അദ്ദേഹം അത് പറഞ്ഞതുമുതൽ നിരവധി സിപിഎം നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്റെറെ കഴിഞ്ഞകാലഘട്ടത്തെക്കുറിച്ചുള്ള കാര്യങ്ങൾ എനിക്ക് അയച്ചുതരുന്നുണ്ട്. സാൻ്റിയാഗോ മാർട്ടിൻ്റെ കയ്യിൽ നിന്ന് പണം വാങ്ങിയതും ദേശാഭിമാനിക്ക് പരസ്യം വാങ്ങിച്ചതും ചിറ്റപ്പൻ്റെ റോളെടുത്തതുവരെയുള്ള ഒരു ഡസനോളം കാര്യങ്ങളുണ്ട്. – സതീശൻ പറഞ്ഞു.
തന്റെ വിശ്വാസ്യത ഒന്നുകൂടി തെളിയിച്ചിരിക്കുന്നുവെന്നും ആരോപണം സ്ഥിരീകരിച്ചതിലുള്ള സന്തോഷം പങ്കുവെക്കുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.