തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച കേസിൽ എസ്.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമർശനം. തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങൾ എത്രയും വേഗം എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാർച്ച് 15-നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ബോണ്ടുകളുടെ വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയംതേടി എസ്.ബി.ഐ. നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി.
സുപ്രീം കോടതി വിധി പ്രസ്‌താവിച്ചിട്ട് മൂന്ന് ആഴ്ച്‌ച പിന്നിട്ടിട്ടും വിധി നടപ്പാക്കുന്നതിന് എന്തു നടപടിയാണ് എസ്ബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുപ്രീം കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചിൽ ഉണ്ടെന്നും അത് പരസ്യപ്പെടുത്തണമെന്നാണ് നിർദേശിച്ചിരുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരുടെയും പണം ലഭിച്ച പാർട്ടികളുടെയും വിവരങ്ങൾ സംയോജിപ്പിച്ച് കൈമാറുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് എസ്.ബി.ഐ കോടതിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയത് ആരൊക്കെ എന്ന് ഉടൻ പറയാമെന്നും ഏതൊക്കെ പാർട്ടിക്ക് പണം കിട്ടിയെന്ന് പറയാൻ കൂടുതൽ സമയം വേണമെന്നും എസ്.ബി.ഐ കോടതിയെ അറിയിച്ചു. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. സാങ്കേതികത്വം പറഞ്ഞ് വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാർച്ച് ആറിനകം എസ്.ബി.ഐ. വിവരങ്ങൾ നൽകണമെന്നും 13-നകം തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നത്. എസ്.ബി.ഐ.ക്കെതിരേ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സമർപ്പിച്ച കോടതിയലക്ഷ്യഹർജിയും സുപ്രീം കോടതി പരിഗണിച്ചു.
സമയം നീട്ടിനൽകണമെന്ന എസ്.ബി.ഐയുടെ ഹർജി, ബി.ജെ.പി. നയിക്കുന്ന കേന്ദ്രസർക്കാരിനെ സഹായിക്കാനാണെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികൾ നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി എന്നാണ് വിലയിരുത്തപ്പെടുന്നത്.