ലോകായുക്‌ത ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിൻ്റെ നടുവൊടിഞ്ഞെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിമാർക്കും ഉദ്യോഗസ്‌ഥർക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കിൽ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ഉൾപ്പെടുത്തിയുള്ള 17എ വകുപ്പ് കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തതോടെ നിയമം ദുർബലമായിരുന്നു. ഇതിനു പിന്നാലെയാണു പ്രതിപക്ഷത്തിൻ്റെ എതിർപ്പ് അവഗണിച്ച് ലോകായുക്‌തയെ ദുർബലപ്പെടുത്തുന്ന ഭേദഗതി കേരള സർക്കാർ കൊണ്ടുവന്നത്.
നവംബർ 28ന് രാഷ്ട്രപതിക്ക് അയച്ച ബിൽ ഇത്രയും വേഗത്തിൽ പാസാക്കി തിരിച്ചയച്ചത് അദ്ഭുതകരമാണ്. കേന്ദ്രവും സംസ്‌ഥാനവും തമ്മിൽ അണ്ണൻ – തമ്പി ബന്ധം ഇപ്പോഴുമുണ്ട്. അഴിമതിവിരുദ്ധ സംവിധാനം ഇല്ലാതാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സിപിഎമ്മിനും കേന്ദ്രത്തിലെ സംഘപരിവാറുമായി ബന്ധമുണ്ടെന്നതു വ്യക്‌തമാക്കുന്നതാണു ലോകായുക്‌ത ബിൽ രാഷ്ട്രപതി ഒപ്പുവച്ച സംഭവം.
കേരളത്തിലെ സിപിഎം, കേന്ദ്രത്തിലെ ബിജെപി സർക്കാരിനുമേൽ വൻ സമ്മർദം ചെലുത്തിയാണു രാഷ്ട്രപതിയുടെ അനുമതി വാങ്ങിയത്.
വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ എസ്എഫ്ഐ നേതാക്കൾ വിദ്യാർഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ്. അറസ്‌റ്റ് ചെയ്യാതെ എസ്എഫ്ഐ നേതാക്കൾക്കു ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നു. കേട്ടുകേൾവിയില്ലാത്ത രീതിയിൽ നൂറുകണക്കിനു കുട്ടികളുടെ മുന്നിൽ വിവസ്ത്രനാക്കി ബെൽറ്റും കമ്പിവടിയും ഉപയോഗിച്ചാണു സിദ്ധാർഥിനെ തല്ലിക്കൊന്നത്.
ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സിപിഎം നേതാക്കൾ വളർത്തിയെടുക്കുന്ന എസ്എഫ്ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറി. ടിപിയുടെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ ചിതറിക്കുമെന്നു സിപിഎം പറഞ്ഞപ്പോൾ, ചാലക്കുടിയിലെ എസ്‌ഐയെ പേപ്പട്ടിയെ പോലെ വഴിയിലിട്ടു തല്ലുമെന്ന് എസ്എഫ്‌ഐ നേതാക്കളും ഭീഷണിപ്പെടുത്തി- വി.ഡി.സതീശൻ പറഞ്ഞു.