സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി മേയ് ഒന്നുമുതൽ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണെന്ന് വടകര ആർ.ടി.ഒ. അറിയിച്ചു. നിലവിലെ ഡ്രൈവിങ്‌ടെസ്റ്റ് സ്ലോട്ടുകൾ അനുസരിച്ച് ടെസ്റ്റിനായി തീയതിലഭിച്ച അപേക്ഷകരെ ഒന്നുമുതൽ ടെസ്റ്റിനായി പരിഗണിക്കില്ല.
മേയ് ഒന്ന് മുതലുള്ള ടെസ്റ്റിനായി നേരത്തെ തിയ്യതി ലഭിച്ച മുഴുവൻ അപേക്ഷകരും പുനഃക്രമീകരിച്ച ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളിൽനിന്ന് പുതുതായി തിയ്യതി എടുത്ത് ടെസ്റ്റിനായി ഹാജരാകണം. 29-ന് രാവിലെ 9 മണി മുതൽ സാരഥി സൈറ്റിൽ പുതിയ തിയ്യതി എടുക്കാനുള്ളസൗകര്യം ലഭ്യമാകുമെന്നും അറിയിപ്പിൽ പറഞ്ഞു. ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിക്കുകയെന്നാണ് മുമ്പ് അറിയിച്ചിട്ടുള്ളത്.
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നത് മാത്രമാണ് നിലവിൽ പ്രാവർത്തികമാകുന്നതെന്നാണ് സൂചനകൾ. മേയ് മുതൽ പുതിയ രീതിയിൽ ടെസ്റ്റ് നടത്തണമെന്ന നിർദേശം ഓഫീസ് മേധാവിമാർക്ക് നൽകിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, ടെസ്റ്റിങ് ഗ്രൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാൻ കഴിഞ്ഞില്ലെന്നതാണ് പ്രധാന വെല്ലുവിളി.
മോട്ടോർവാഹന വകുപ്പിൻ്റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകൾ പോലും പൂർണസജ്ജമല്ലെന്നാണ് സൂചനകൾ. മന്ത്രിയുടെ നിർദേശപ്രകാരം 77 ഓഫീസുകളിൽ ടെസ്റ്റിനു സ്ഥലമൊരുക്കാൻ ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ, ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിച്ചില്ല. ഇതിനിടെയാണ് മേയ് മുതൽ റിവേഴ്‌സ് പാർക്കിങ്ങും, ഗ്രേഡിയന്റ് പരീക്ഷണവും ഉൾപ്പെടെ ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കാൻ നിർദേശം നൽകിയിട്ടുള്ളത്.