പത്തനംതിട്ടയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം അറിയിച്ചതായി പി.സി.ജോർജ് പറഞ്ഞു. അയ്യപ്പൻ്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്‌സ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ മത്സരിച്ചാൽ താൻ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തട്ടിപ്പിന്റെ കാര്യത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഇവിടെ ഇരുമുന്നണികളും ഇപ്പോൾ വൻഭൂരിപക്ഷത്തിൽ നിൽക്കുകയാണ്. പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി പരിഗണിക്കുന്ന മുൻധനമന്ത്രി ടി.എം.തോമസ് ഐസക്കിനെയും പി.സി. ജോർജ് വിമർശിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. നാലരലക്ഷം കോടി രൂപയുടെ കടമുണ്ടാക്കി. തോമസ് ഐസക്ക് കൊണ്ടുവന്ന കിഫ്ബിയുടെ പേരിൽ നടക്കുന്നത് വൻകൊള്ളയാണ്. ഒന്നും ഒളിക്കാനില്ലെങ്കിൽ ഇ.ഡി.യുടെ മുൻപിൽ അദ്ദേഹം ഒളിച്ചുകളിക്കുന്നതെന്തിനാണ്. ആലപ്പുഴക്കാരൻ പത്തനംതിട്ടയിൽ മത്സരിക്കാൻ വരുന്നത് എന്തിനാണെന്നും പി.സി. ജോർജ് ചോദിച്ചു.
പത്തനംതിട്ട മണ്ഡലത്തിൽ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്കുപോകും. ഐസക്ക് പത്തനംതിട്ടയിൽ മത്സരിച്ചാൽ നാട്ടുകാർ പെരുമാറും. പത്തനംതിട്ടയുടെ സിറ്റിങ് എം.പി.യായ ആൻ്റോ ആന്റണി സഹകരണത്തട്ടിപ്പിൻ്റെ ആശാനാണ്.
വെള്ളാപ്പള്ളി നടേശനെയും പി.സി. ജോർജ് പരിഹസിച്ചു. വെള്ളാപ്പള്ളിക്ക് തന്നോട് സ്നേഹമാണ്. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്ദേഹം തോൽക്കുമെന്ന് പറഞ്ഞവർ ജയിക്കുകയും ജയിക്കുമെന്ന് പറഞ്ഞവർ തോൽക്കുകയുമാണ് ചെയ്യുന്നതെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു.