പുൽപ്പള്ളി വന്യമൃഗ ആക്രമണത്തിൽ മരണം തുടർക്കഥയായതിനു പിന്നാലെ വയനാട്ടിലെ പുൽപ്പള്ളിയിൽ ഉയർന്ന ജനരോഷത്തിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പൊലീസ്. സ്‌ഥലത്തെത്തിയ ഡിവൈഎസ്‌പിമാർ ഉൾപ്പെടയുള്ള പൊലീസ് സംഘത്തെ ജനം തള്ളി ഒരു മൂലയിലേക്ക് മാറ്റി.
നൂറുക്കിന് പൊലീസുകാർ സ്ഥലത്തുണ്ടെങ്കിലും ഒന്നും ചെയ്യാൻ സാധിക്കാതെ നിൽക്കുകയാണ്. രാവിലെ സമാധനപരമായി തുടങ്ങിയ സമരത്തിന്റെ സ്വഭാവം 11 മണിയോടെയാണ് മാറിയത്. വനംവകുപ്പിന്റെ ജീപ്പിലടിച്ചാണ് പ്രതിഷേധം ഗതിമാറിയത്. ജീപ്പിലിരുന്ന ഓഫീസർ പ്രതിഷേധക്കാരെ ചീത്തവിളിച്ചു എന്നാണ് ആരോപണം.
തുടർന്ന് ജീപ്പ് മറിച്ചിടാൻ ശ്രമം നടന്നു. ടി. സിദിഖ് എംഎൽഎ ഇടപെട്ട് പ്രതിഷേധക്കാരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ജനം തള്ളി മാറ്റി. തുടർന്ന് ഡിവൈഎസ്‌പിയുടെ അഭ്യർഥന മാനിച്ച് പൊലീസ് ജീപ്പിനു നേരെ തിരിഞ്ഞില്ല. ജീപ്പ് പ്രതിഷേധക്കാരുടെ ഇടയിൽ നിന്ന് മാറ്റി. എന്നാൽ രണ്ട് ഡിവൈഎസ്‌പിമാരെ ഉൾപ്പെടെ പോലീസുകാരെ ടൗണിന്റെ ഒരു മൂലയിലേക്ക് മാറ്റി നിർത്തുകയായിരുന്നു.
ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം നിലവിൽ പുൽപ്പള്ളി ബസ് സ്‌റ്റാൻഡിൽ വച്ചിരിക്കുകയാണ്. എന്നാൽ മൃതദേഹം എത്രയും പെട്ടെന്ന് വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചിലർ പോളിൻ്റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തി. ജീപ്പിൽ മൈക്ക് കെട്ടിവച്ചാണ് ഇവർ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നില്ല എന്ന് ആനൗൺസ്മെന്റ് നടത്തിയത്. എന്നാൽ ജനം മുഴുവൻ പുൽപ്പള്ളിയിലായതിനാൽ പ്രതിഷേധം അവിടെതുടരുകയാണ്. ഇതോടെ വീട്ടീന്ന് സമീപമുണ്ടായിരുന്ന സ്ത്രീകളുൾപ്പടെ ബസിൽ പുൽപ്പള്ളിയിലേക്ക് പോകുകയായിരുന്നു.