പാലക്കാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർഥിനിയുടെ ആമാശയത്തിൽനിന്ന് രണ്ടുകിലോയോളം തൂക്കമുള്ള മുടിക്കെട്ട് നീക്കംചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. മുടിക്കെട്ടിന് 30 സെൻ്റീമീറ്റർ നീളവും 15 സെന്റീമീറ്റർ വീതിയുമുണ്ട്. ആമാശയത്തിൻ്റെ അതേരൂപത്തിലാണ് ഇതുണ്ടായിരുന്നത്.
സർജറി വിഭാഗം പ്രൊഫസർ ഡോ. വൈ. ഷാജഹാൻ്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ഡോ. വൈശാഖ് ചന്ദ്രൻ, ഡോ. ജെറി ജോർജ്, ഡോ. ബി. രജിത്ത്, ഡോ. അഞ്ജലി അനിൽ, അനസ്തേഷ്യ വിഭാഗത്തിലെ പ്രൊഫസർ ഡോ. മുഹമ്മദ് ബഷീർ, അസി. പ്രൊഫ. ഡോ. അബ്‌ദുൾ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂർണ ആരോഗ്യവതിയാണെന്ന് ഡോ. ഷാജഹാൻ പറഞ്ഞു.
കാരണം
അമിത ആകാംക്ഷയും അമിതസമ്മർദവുമുള്ള കുട്ടികളിലും ചെറുപ്പക്കാരിലും, പ്രത്യേകിച്ച് പെൺകുട്ടികളിൽ കാണുന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു. പലകാലങ്ങളിലായി കടിക്കുകയും വിഴുങ്ങുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളിൽ കെട്ടുപിണഞ്ഞ് ആഹാരാംശവുമായി ചേർന്ന് ട്യൂമറായി മാറും. ഇത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും. വിളർച്ചയ്ക്കും വളർച്ച മുരടിക്കാനും ഇടയാക്കും. ക്ഷീണിതരാവുമ്പോഴാണ് പൊതുവേ ആശുപത്രിയിലെത്തുക. ഇതിൻ്റെ ശാസ്ത്രീയനാമം ‘ട്രൈക്കോബിസയർ’ എന്നാണ്.