ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ കോഴ്‌സുകൾ സംസ്ഥാനത്തെ വിവിധ കാമ്പസ്സുകളിൽ ആരംഭിക്കുന്നു. വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷയും അതേസമയം ആശങ്കയും നൽകുന്നതാണ് ഈ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.
വൈകിയാണെങ്കിലും നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിൽ ആരംഭിക്കുമ്പോൾ പ്രതീക്ഷകൾ അനവധിയാണ്. ആഗോളതലത്തിൽ ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമാണെന്നത് വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരുന്നു. പുതിയ പഠനസംവിധാനം ഇതിനുപരിഹാരമാണ്. ഗവേഷണത്തിന് ഇന്ത്യയിൽ ബിരുദാനന്തര ബിരുദമാണ് മാനദണ്ഡം. നാലുവർഷ ഓണേഴ്‌സ് കോഴ്‌സുകൾ കഴിഞ്ഞവർക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം.