ആഡ് ബ്ലോക്കർ ആപ്പുകളെ നിയന്ത്രിക്കാൻ കഴിഞ്ഞ വർഷമാണ് യൂട്യൂബ് കടുത്ത നിയന്ത്രണങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. യൂട്യൂബിന്റെ് പ്രീമിയം വരിക്കാർക്ക് മാത്രമേ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകൾ കാണാൻ സാധിക്കുകയുള്ളൂ. യൂട്യബ് വരിക്കാരാവാത്തവർക്കും ലോഗിൻ ചെയ്യാത്തവർക്കും പരസ്യങ്ങൾ കാണേണ്ടിവരും. ഇത് മറികടക്കുന്നതിനാണ് പലരും ആഡ് ബ്ലോക്കർ ആപ്പുകൾ ഉപയോഗിച്ചിരുന്നത്.
ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്ക് പരമാവധി മൂന്ന് വീഡിയോകൾ മാത്രമേ യൂട്യൂബിൽ കാണാൻ സാധിക്കുകയുള്ളൂ. ശേഷം യൂട്യൂബ് അവരെ വീഡിയോകൾ കാണുന്നതിൽ നിന്ന് വിലക്കും. ഈ നിയന്ത്രണം കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇപ്പോൾ യൂട്യൂബ്.
യൂട്യൂബിന്റെ പ്രധാന വരുമാന സ്രോതസ്സാണ് പരസ്യങ്ങൾ. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ പരസ്യങ്ങളെ തടയുന്നത് നിരുത്സാഹപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമത്തിൽ അത്ഭുതമില്ല. എന്നാൽ, യൂട്യബ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ചില വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. പ്രധാനമായും ഉപഭോക്താക്കൾക്ക് ഒന്നുകിൽ വൻതോതിൽ പരസ്യങ്ങൾ കാണേണ്ടിവരുന്നു അല്ലെങ്കിൽ പ്രതിമാസ തുക നൽകേണ്ടിവരുന്നു.
നേരത്തെ ആഡ്‌ബ്ലോക്കറുകളുടെ ഉപയോഗം യൂട്യൂബിൻ്റെ വ്യവസ്ഥകളുടെ ലംഘനമാണെന്നും തുടർന്ന് കാണണമെങ്കിൽ ആഡ് ബ്ലോക്കറുകൾ നിർത്തിവെക്കണം എന്നുമുള്ള മുന്നറിയിപ്പാണ് കമ്പനി നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ നേരിട്ട് വെബ്സൈറ്റിൻ്റെ പ്രവർത്തന വേഗം കുറക്കുകയാണ് കമ്പനി. ഇത് വരിക്കാരല്ലാത്ത ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്. റെഡ്ഡിറ്റ് പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താക്കൾ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ഇൻ്റർനെറ്റ് വേഗം കുറയുന്നതിന് സമാനമായ തകരാറുകൾ യൂട്യൂബ് കൃത്രിമമായി സൃഷ്‌ടിക്കുകയാണെന്നും റിപ്പോർട്ടുകൽ ആരോപിക്കുന്നു.
ആഡ് ബ്ലോക്കറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ വീഡിയോ പ്ലേ ചെയ്യുന്നതിനിടെ ലാഗും ബഫറിങും മറ്റ് തടസങ്ങളും അനുഭവപ്പെടും. വീഡിയോ പ്ലേ ചെയ്യുന്നതിന് കാലതാമസം നേരിടും. പ്രിവ്യൂ സംവിധാനം പ്രവർത്തിക്കില്ല. ഫുൾ സ്ക്രീൻ മോഡ് പ്രവർത്തിക്കുന്നതിനും തടസങ്ങളുണ്ടാവും.
ഇതോടെ ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്ക് യൂട്യൂബ് ഒരു തരത്തിലും ഉപയോഗിക്കാനാവാതെവരും. അപ്പോൾ ഒന്നുകിൽ സബ്സ്ക്രിപ്ഷൻ എടുക്കുക അല്ലെങ്കിൽ ആഡ് ബ്ലോക്കറുകൾ ഒഴിവാക്കുക എന്നീ രണ്ട് വഴികൾ മാത്രമേ ഉപഭോക്താക്കൾക്ക് മുന്നിലുണ്ടാവുകയുള്ളൂ.