കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, പോണോഗ്രഫി ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സോഷ്യൽ മീഡിയ സേവനങ്ങൾക്ക് നോട്ടീസയച്ച് ഇന്ത്യ. എക്സ്, യൂട്യൂബ്, ടെലഗ്രാം ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകൾക്കാണ് നോട്ടീസ് അയച്ചത്. ഉടനടി നിർദേശം അനുസരിച്ചില്ലെങ്കിൽ സേവനങ്ങൾക്കുള്ള നിയമ പരിരക്ഷ പിൻവലിക്കുമെന്നും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അയച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകി.
സർക്കാർ നിർദേശം അനുസരിച്ച് സോഷ്യൽ മീഡിയാ സേവനങ്ങൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ ഉടനടി നീക്കം ചെയ്യേണ്ടിവരും. അല്ലാത്തപക്ഷം ഐടി നിയമത്തിലെ സെക്ഷൻ 79 അനുസരിച്ച് നൽകിവരുന്ന നിയമ പരിരക്ഷ പിൻവലിക്കും. പിന്നാലെ ഇന്ത്യൻ നിയമം അനുസരിച്ചുള്ള നടപടികൾക്ക് വിധേയരാവേണ്ടി വരും. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സമീപകാലത്തായി എക്സ്, ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി വലിയ രീതിയിൽ പോണോഗ്രഫി ഉള്ളടക്കങ്ങൾ പ്രചരിക്കുന്നുണ്ട്. മീഡിയാ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം ചൈൽഡ് പോണോഗ്രഫി ഉൾപ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ലഭിക്കുന്ന പുറത്തുള്ള ക്ലൗഡ് സേവനങ്ങളുടെ ലിങ്കുകളും ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ തങ്ങളുടെ സേവന വ്യവസ്ഥ പ്രകാരം പരസ്യമായി വിലക്കുന്നുണ്ടെന്ന് ടെലഗ്രം പറഞ്ഞു. തങ്ങളുടെ മോഡറേറ്റർമാർ സജീവമായി വ്യവസ്ഥകൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾ പരിശോധിച്ചുവരികയാണെന്നും ടെലഗ്രാം ശനിയാഴ്ച പറഞ്ഞു.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ തടയുന്നതിനാവശ്യമായ കണ്ടന്റ് മോഡറേഷൻ അൽഗൊരിതം, റിപ്പോർട്ടിങ് സംവിധാനങ്ങൾ പോലുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.