അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ട്രംപ് സർക്കാരിന്റെ തീരുമാനത്തിൻ്റെ ഭാഗമായാണ് ലോസ് ആഞ്ജലീസ് നഗരത്തിൽ ലാറ്റിനമേരിക്കൻ വംശജർ പാർക്കുന്ന ഭാഗങ്ങളിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്റ് ഉദ്യോഗസ്ഥർ തുടർച്ചയായി റെയ്‌ഡുകൾ നടത്തിയത്. ഇതിൽ 44 പേരെ അറസ്റ്റ് ചെയ്‌തതായാണ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പിലാക്കാനുള്ള ട്രംപിന്റെ നീക്കത്തിൻറെ ഭാഗമായാണ് ഈ പരിശോധനകൾ നടത്തുന്നത്.

രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ എൽഎയിൽ ആകെ ജനസംഖ്യയുടെ മൂന്നിൽ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതപ്പെടുന്നത്. അതിനാൽ തന്നെ ട്രംപ് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നതും ഈ നഗരത്തെയാണ്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തിൽനിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിൻ്റെ വിലയിരുത്തലിനെ തുടർന്നാണ് ഐസിഇ നടപടികൾ കർശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് 3000 പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സർക്കാർ ഐസിഇക്ക് നൽകിയിരിക്കുന്ന ടാർഗറ്റ്. ഇതിനായി നഗരപ്രദേശങ്ങളിൽ നിരന്തരമെന്നോണം റെയ്‌ഡുകൾ നടത്തിയതാണ് കലാപത്തിന് തിരികൊളുത്തിയത്.

