Tuesday, June 10, 2025

രാജ്യത്തെ ഏറ്റവും തിരക്കേറിയ പാത: മുംബൈ-പുണെ അതിവേഗപാത പത്തുവരി സൂപ്പർഹൈവേയാക്കുന്നു, 8440 കോടി രൂപ ചെലവ്

TOP NEWSINDIAരാജ്യത്തെ ഏറ്റവും തിരക്കേറിയ പാത: മുംബൈ-പുണെ അതിവേഗപാത പത്തുവരി സൂപ്പർഹൈവേയാക്കുന്നു, 8440 കോടി രൂപ ചെലവ്

മുംബൈ-പുണെ അതിവേഗപാത പത്തുവരിയുള്ള സൂപ്പർഹൈവേയാക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ആറുവരിപ്പാതയെ എട്ടുവരിയാക്കാനായിരുന്നു പദ്ധതി. എന്നാൽ, വാഹനങ്ങളുടെ എണ്ണം അനുദിനം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് പത്തുവരിയാക്കുന്നത്.

എട്ടുവരിയിൽനിന്ന് പത്തുവരിയാക്കുമ്പോൾ 1420 കോടി രൂപ അധികംവേണ്ടിവരും. മൊത്തം 8440 കോടി രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നതെന്നും വിശദമായ പദ്ധതി റിപ്പോർട്ട് അംഗീകാരത്തിനായി മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്ര റോഡ് ഡിവലപ്മെൻ്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) വൈസ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ അനിൽകുമാർ ഗായക്വാഡ് പറഞ്ഞു.

മുംബൈ-പുണെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 94.6 കിലോമീറ്റർ ദൈർഘ്യംവരുന്ന അതിവേഗപാത 2002-ലാണ് ഉദ്ഘാടനംചെയ്‌തത്. പ്രതിദിനം 65,000 വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. വാരാന്ത്യങ്ങളിൽ ഇത് ഒരുലക്ഷം കവിയും. ഓരോവർഷവും വാഹനഗതാഗതത്തിൽ അഞ്ചുമുതൽ ആറുശതമാനംവരെ വർധനയാണുണ്ടാകുന്നത്. ഇത് മുന്നിൽക്കണ്ടാണ് റോഡ് പത്തുവരിയാക്കാൻ തീരുമാനിച്ചത്. ഭൂമി നേരത്തേതന്നെ കോർപ്പറേഷൻ ഏറ്റെടുത്തതിനാൽ റോഡ് വികസനത്തിനായി ചെറിയതോതിൽ മാത്രമേ ഭൂമി ഇപ്പോൾ ഏറ്റെടുക്കേണ്ടിവരുകയുള്ളൂവെന്ന് അനിൽകുമാർ ഗെയ്ക്വാദ് വ്യക്തമാക്കി.

അതിവേഗപാതയിലെ ഖണ്ഡാല ചുരങ്ങളെ ഒഴിവാക്കിക്കൊണ്ട് നിർമിച്ച ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പത്തുകിലോമീറ്റർ ദൈർഘ്യംവരുന്ന ബൈപ്പാസ് പത്തുവരിയായാണ് നിർമിച്ചിരിക്കുന്നത്. ബിഒടി അടിസ്ഥാനത്തിൽ പദ്ധതിനടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനാൽ സർക്കാരിന് അധികം പണംമുടക്കേണ്ടിവരില്ല.

അതിവേഗപാതയിൽ നിലവിൽ 2045 വരെ ടോൾപിരിക്കാനുള്ള അനുമതിയാണുള്ളത്. പാത വികസിപ്പിക്കുന്നതോടെ ഇത് നീട്ടിക്കൊടുക്കുമെന്നും അനിൽ ഗെയ്ക്വാദ് പറഞ്ഞു. നവിമുംബൈയിലെ കലംബൊലിയിൽനിന്നാരംഭിച്ച് പുണെയിലെ കിവാലെയിൽ അവസാനിക്കുന്ന അതിവേഗപാതയിലൂടെയുള്ള യാത്രാസമയം രണ്ടുമണിക്കൂറാണ്. പാതയുടെ വീതികൂട്ടുകയും ഖണ്ഡാല ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുകയുംചെയ്യുന്നതോടെ യാത്രാസമയം വീണ്ടും കുറയും.

Check out our other content

Check out other tags:

Most Popular Articles