മലമ്പുഴയിൽ നടന്ന പട്ടികജാതി, പട്ടികവർഗ സംസ്ഥാന സംഗമത്തിൽ ശ്രദ്ധാ കേന്ദ്രമായി റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). മുൻ നിരയിലിരുന്ന വേടനൊപ്പം സെൽഫിയെടുക്കാനും സംസാരിക്കാനുമായി പലരും ചുറ്റും കൂടി.
പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്കെത്തുമ്പോൾ ഡോ. പി. സരിനാണ് മുഖ്യമന്ത്രിക്ക് വേടനെ ചൂണ്ടിക്കാണിച്ചുകൊടുത്തത്. കൈ ഉയർത്തി മുഖ്യമന്ത്രി വേടനെ അഭിവാദ്യംചെയ്തുതു. കൈകൂപ്പി വേടൻ തിരിച്ചും അഭിവാദ്യംചെയ്‌തു. ചടങ്ങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ വേടന് കൈകൊടുത്താണ് മുഖ്യമന്ത്രി മടങ്ങിയത്.

വേടന്റെ അറസ്റ്റും മറ്റ് വിവാദങ്ങൾക്കും ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയോട് സംസാരിക്കുന്ന സെഷനിലും വേടൻ പങ്കെടുത്തു.
സ്വതന്ത്ര സംഗീതത്തിന് കേരളത്തിൽ സ്വീകാര്യത വളരെ കുറവാണെന്ന് വേടൻ പറഞ്ഞു. അതുകൊണ്ടുതന്നെ ഷോ നടത്താനുള്ള സൗകര്യങ്ങൾ കുറവാണ്. അതിനൊപ്പമാണ് നിയമസംവിധാനങ്ങളിലെ പ്രശ്‌നം. സ്വതന്ത്ര സംഗീതത്തിന് ഗുണകരമാകുന്ന രീതിയിൽ ഭൗതിക സൗകര്യങ്ങളുൾപ്പടെ ഒരുക്കാനവശ്യമായ നടപടിയുണ്ടാകണമെന്ന് വേടൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.