ജില്ലാ ആശുപത്രികളിൽ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ കാൻസർ ചികിത്സാകേന്ദ്രങ്ങൾ വരുന്നു. ആദ്യഘട്ടം 300 ആശുപത്രികളെയാണ് തിരഞ്ഞെടുത്തത്. ഇവയെ ദേശീയ കാൻസർ ഗവേഷണ, ചികിത്സാ ശൃംഖലയിലെ 270 കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. കേരളത്തിൽ ഏതെല്ലാം ആശുപത്രികളെ തിരഞ്ഞെടുത്തു എന്നത് വ്യക്തമാക്കിയിട്ടില്ല.
ടെലിമെഡിസിൻ സൗകര്യങ്ങൾ വഴി ജില്ലാ ആശുപത്രിയിലെ രോഗികളെ ഗവേഷണകേന്ദ്രങ്ങളിലെ വിദഗ്‌ധർക്ക് പരിശോധിക്കാം. തിരഞ്ഞെടുത്ത ജില്ലാആശുപത്രികളിൽ റോബോട്ടിക് ശസ്ത്രക്രിയാ സൗകര്യവും സജ്ജമാക്കും. ആദ്യഘട്ടം 5000 ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും പരിശീലനം നൽകും. ആയുഷ്‌മാൻ ഭാരതിന് കീഴിലുള്ള അടിസ്ഥാന ആരോഗ്യ സൗകര്യവികസന പദ്ധതിയിൽ കാൻസറിനും ജീവിതശൈലീ രോഗങ്ങൾക്കുമെതിരായ ദേശീയ പരിപാടിയുടെ ഭാഗമാണിത്.
ഇന്ത്യയിൽ പ്രതിവർഷം 1.4 ദശലക്ഷം പുതിയ കാൻസർ കേസുകളാണ് കണ്ടെത്തുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രോഗികളിൽ 12 ശതമാനം വർധന ആരോഗ്യവിഭാഗം പ്രതീക്ഷിക്കുന്നു. രാജ്യത്തെ 70 ശതമാനം കാൻസർ ചികിത്സാകേന്ദ്രങ്ങളും നഗരങ്ങളിലാണ്. ഇവിടേക്ക് വിദഗ്‌ധ ചികിത്സയ്ക്ക് ഗ്രാമീണരോഗികൾ എത്താൻ വൈകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ജില്ലാ ആശുപത്രികളിൽ രോഗനിർണയം, വിദഗ്‌ധചികിത്സ എന്നിവ ഉറപ്പാക്കിയാൽ വ്യാപനം ചെറുക്കാം എന്നാണ് പ്രതീക്ഷ. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തിൽ സൗജന്യങ്ങളും ചികിത്സയ്ക്കുണ്ടാകും.