ടെക്സസ്: അമേരിക്കയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന അഞ്ചാം പനി അമേരിക്കയിൽ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ടെക്സസിന്റെ പടിഞ്ഞാറൻ മേഖലകളിലെ ഗ്രാമപ്രദേശങ്ങളിൽ 120ലേറെ പേർക്ക് അഞ്ചാം പനി പിടിപെട്ടെന്ന വാർത്തകൾക്ക് പിന്നാലെ അമേരിക്കയിൽ ഒരു ദശാബ്ദത്തിന് ശേഷം അഞ്ചാം പനി മൂലമുള്ള ആദ്യത്തെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇതിന് മുമ്പ് 2015ലാണ് അമേരിക്കയിൽ അവസാനമായി അഞ്ചാം പനി ബാധിച്ചുള്ള മരണം സംഭവിച്ചിട്ടുള്ളത്. ഇപ്പോൾ വെസ്റ്റ് ടെക്സസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധയുടെ തുടർച്ചയായാണ് ഒരു കുട്ടി മരിച്ചതെന്നും, ഈ കുട്ടിയ്ക്ക് അഞ്ചാം പനിക്കെതിരായ പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ലെന്നും അധികൃതർ അറിയിച്ചു
തീവ്രവ്യാപന ശേഷിയുള്ള വൈറസുകൾ വഴി പടരുന്ന രോഗമാണ് അഞ്ചാംപനി. ശ്വസനവ്യവസ്ഥയെയാണ് ഇവ ബാധിക്കുക. രോഗിയിൽ നിന്ന് വായുവിലൂടെ ഇവ പകരുന്നതിനാൽ രോഗിയുടെ നിശ്വാസ വായുവിലൂടെയും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോഴും മറ്റൊരാളിലേക്ക് പകരും. കുട്ടികളെയാണ് പ്രധാനമായും അഞ്ചാംപനി ബാധിക്കുന്നത്.