ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) നടത്തിയ നീറ്റ്-യുജി, യുജിസി-നെറ്റ് പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണു പ്രമേയം അവതരിപ്പിച്ചത്. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം പരീക്ഷകൾ നടത്താനുള്ള എൻടിഎയുടെ കാര്യക്ഷമതയും വിശ്വാസ്യതയും നഷ്‌ടപ്പെട്ടുവെന്നു ഭരണ, പ്രതിപക്ഷ എംഎൽഎമാർ കുറ്റപ്പെടുത്തി.
പ്രവേശന പരീക്ഷകളിൽ സംഭവിച്ച ക്രമക്കേടുകളുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് എം.ലിജിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായ ജൂൺ നാലിനു തന്നെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതു ശ്രദ്ധ തിരിക്കാനാണെന്നും ലിജിൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്തിന്റെ വിദ്യാഭ്യാസനയം തന്നെ മാറ്റാനുള്ള കേന്ദ്രതീരുമാനം അപലപനീയമാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങൾക്കു പ്രവേശന പരീക്ഷ നടത്താൻ അനുമതി നൽകണമെന്നു പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. പിഎസ്‌സി പരീക്ഷകളിലും ക്രമക്കേടുകളുണ്ടെന്നും അതു തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.