പാർലമെൻ്റിൽ പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് അടിയന്തരാവസ്ഥ ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ട് നാളെ 50 വർഷം തികയുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭരണഘടനപോലും അന്ന് വിസ്‌മരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകും. മൂന്നാം തവണ മൂന്നിരട്ടി കൂടുതൽ പ്രവർത്തിക്കുമെന്നും മൂന്നിരട്ടി കൂടുതൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാമാജികരെ ലോക്സഭയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
പുതിയ ലക്ഷ്യത്തോടെ മുന്നോട്ടു പോകാനാവട്ടെയെന്ന് എല്ലാവരെയും ആശംസിക്കുന്നു. സ്വാതന്ത്യ്രത്തിനു ശേഷം നമ്മുടെ സ്വന്തം പാർലമെൻ്റ് മന്ദിരത്തിൽ ആദ്യമായാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടത്തുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രദിനമാണിത്. 60 വർഷത്തിനു ശേഷമാണ് തുടർച്ചയായി ഒരു സർക്കാർ മൂന്നാമതും അധികാരത്തിലെത്തുന്നത്.
രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണം. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടപോവുകയാണ് ലക്ഷ്യം. ഭരണഘടന മൂല്യങ്ങൾ പിന്തുടരും. എൻഡിഎ സർക്കാരിൻ്റെ നയങ്ങളിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷത്തെയാണ് വേണ്ടതെന്നും മുദ്രാവാക്യമല്ല പ്രവൃത്തിയാണ് ജനത്തിന് ആവശ്യമെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. കലഹങ്ങളല്ല, പാർലമെൻ്റിൽ ചർച്ചകൾ നടക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.