സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പ് 2024 ന്‍റെ പോളിങ് ആറ് മണിക്കൂർ പിന്നിട്ടു. കൊടുംചൂടിനെ അവഗണിച്ച് മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാം. ഉച്ചയ്ക്ക് 12.15 വരെ പോളിങ് ശതമാനം 33.40 ആയിരുന്നു. എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം 30 കടന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായാണ് തുടരുന്നത്.
എന്നാൽ എറണാകുളം മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിലെ ബൂത്ത് നമ്പർ 132ലാണ് സംഭവം. ഇവിടെ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി തങ്കമ്മയുടെ വോട്ടാണ് മറ്റാരോ ചെയ്തെന്ന ആരോപണം ഉയർന്നത്. തന്റെ വോട്ട് മറ്റാരോ ചെയ്തെന്നും ഇതു ചെയ്തത് ആരാണെന്ന് കണ്ടെത്തണമെന്നും തങ്കമ്മ പറഞ്ഞു. സിസിടിവി ഉള്ളതിനാൽ ആരാണ് കള്ളവോട്ട് ചെയ്തത് എന്ന് കണ്ടെത്താൻ പറ്റിയേക്കും എന്നാണ് പ്രതീക്ഷ. തങ്കമ്മയ്ക്ക് പകരം വോട്ടു ചെയ്യാനുള്ള സംവിധാനം ശരിയാക്കി നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.