ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. വടക്കൻ ഇസ്രയേലിലെ സൈനിക ആസ്‌ഥാനത്തിനു നേരെയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാൻ പിന്തുണയോടെ ലെബനൻ ആസ്‌ഥാനമായാണ് ഹിസ്ബുല്ല പ്രവർത്തിക്കുന്നത്.
ഇസ്രയേൽ സൈനിക കേന്ദ്രത്തിനു നേരെ നിരവധി മിസൈലുകൾ തൊടുത്തുവെന്ന് ഹിസ്ബുല്ല സ്‌ഥിരീകരിച്ചു. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ കടന്നുകയറ്റം നടത്തിയതിനു തിരിച്ചടിയായാണ് ഹിസ്ബുല്ലയുടെ ആക്രമണമെന്ന് പ്രാദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലെബനനിൽനിന്ന് മുപ്പത്തിയഞ്ചോളം റോക്കറ്റുകൾ തൊടുത്തുവെന്നും ആക്രമണത്തിൽ ആളപായമൊന്നും ഇല്ലെന്നും ഇസ്രയേൽ അറിയിച്ചു. ശക്‌തമായ തിരിച്ചടി നൽകിയെന്നും ഇസ്രയേൽ സൈന്യം വ്യക്‌തമാക്കി. ആക്രമണങ്ങളിൽ ഇതുവരെ ലെബനനിൽ 376 പേരും ഇസ്രയേലിൽ 10 സൈനികരും എട്ട് നാട്ടുകാരും കൊല്ലപ്പെട്ടു.
സിറിയയിലെ ഡമാസ്കസിലുള്ള ഇറാൻ്റെ എംബസിക്കു നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് ലെബനനിൽനിന്ന് ഹിസ്ബുല്ല ഇസ്രയേലിനെ ലക്ഷ്യം വച്ച് നീക്കം നടത്തുന്നത്.