Friday, May 3, 2024

പാസ് നൽകിയ പോലീസ് തന്നെ പ്രവേശനം നിഷേധിക്കുന്ന സ്ഥിതി; മൂന്ന് മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി

TOP NEWSKERALAപാസ് നൽകിയ പോലീസ് തന്നെ പ്രവേശനം നിഷേധിക്കുന്ന സ്ഥിതി; മൂന്ന് മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി

പതിവില്ലാത്തവിധം തൃശ്ശൂർ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് ഇത്തവണ നടന്നത്. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യങ്ങളിലൊഴികെ മുടക്കമില്ലാതെ നടക്കുന്ന വെടിക്കെട്ട് ഇത്തവണ വൈകാൻ ഇടയാക്കിയത് പോലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് ഉയരുന്ന ആരോപണം.

വെടിക്കെട്ടിന് മുമ്പ് സ്വരാജ് റൗണ്ടിൽ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തർക്കത്തിന് കാരണമായത്. പോലീസുമായുള്ള തർക്കത്തെ തുടർന്ന് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെക്കുകയായിരുന്നു. രാത്രിപൂരം വൈകി അവസാനിപ്പിച്ചു. തിരുവമ്പാടിയിലെ രാത്രി പൂരം ഒരാനപ്പുറത്ത് ചടങ്ങ് മാത്രമായി നടത്തി. പുലർച്ചെ മൂന്ന് മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ഇത് വെടിക്കെട്ട് കാണാനെത്തിയവരെയെല്ലാം നിരാശരാക്കി.

അനാവശ്യമായി തടഞ്ഞും ആളുകളെ തള്ളിമാറ്റിയും ചില പോലീസുകാർ പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കളങ്കമുണ്ടാക്കിയെന്നാണ് ആരോപണം. പോലീസ് തന്നെ വിതരണം ചെയ്യുന്ന പാസിൻ്റെ കാര്യത്തിൽപോലും അവസാനനിമിഷംവരെ വ്യക്തതയുണ്ടാക്കാനായില്ല. പൂരം സംഘാടകരുമായി പലപ്പോഴും തർക്കത്തിലേർപ്പട്ടു. തിരുവമ്പാടി ഭഗവതി രാവിലെ പുറത്തിറങ്ങുമ്പോൾ തന്നെ പോലീസ് ഇടപെടൽ സംഘർഷമുണ്ടാക്കി.

ആനയെഴുന്നള്ളിപ്പിനൊപ്പം ദേവസ്വം ഭാരവാഹികളെപ്പോലും നിൽക്കാനനുവദിക്കാത്തതാണ് പ്രശ്‌നമായത്. പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിലും പ്രശ്‌നങ്ങളുണ്ടായി. അവസാനനിമിഷമാണ് പോലീസ് വടം കെട്ടാൻ തീരുമാനിക്കുന്നത്. വടം കെട്ടിയപ്പോൾ പലരും ഇതിൽപെട്ടുപോകുകയും ചെയ്‌തു. ഇവരെ കുത്തിയും തള്ളിയുമാണ് പോലീസ് പുറത്താക്കിയത്.

വഴികളടച്ച് ആളുകളെ ബുദ്ധിമുട്ടിക്കുന്നതോടൊപ്പം ഗതാഗതം കൃത്യസമയത്ത് നിയന്ത്രിക്കാനാകാത്തതിനാൽ പൂരം എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങൾ എത്തുന്ന സ്ഥിതിയുമുണ്ടായി. പഴയ നടക്കാവിൽ നിന്ന് റൗണ്ട് മുറിച്ചുകടന്ന് തേക്കിൻകാട് മൈതാനത്ത് പ്രവേശിക്കാവുന്ന ഗേറ്റ് പോലീസ് അടച്ചിട്ടു. മുൻവർഷങ്ങളിൽ ചില സമയത്തുമാത്രം അടച്ചിരുന്ന കവാടമാണ് സ്ഥിരമായി കെട്ടിയടച്ചത്.

മഠത്തിൽവരവ് പഞ്ചവാദ്യം ആരംഭിക്കുന്ന സമയത്തും പോലീസിന്റെ ഇടപെടലുണ്ടായി. ഇവിടെ നിന്ന് കമ്മിറ്റിക്കാർ ഉൾപ്പെടെയുള്ളവരെ തള്ളിമാറ്റിയത് തർക്കത്തിനിടയാക്കി. വാദ്യാസ്വാദകർക്ക് മുന്നിൽ ചുറ്റും പോലീസിനെ വിന്യസിച്ചു. രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെയുള്ളവരെയും മാറ്റാൻ ശ്രമമുണ്ടായി. പാസ് നൽകിയ പോലീസ് തന്നെ പ്രവേശനം നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. തർക്കത്തിനൊടുവിലാണ് ചിലയിടത്തെ പ്രശ്മെങ്കിലും പരിഹരിച്ചത്.

വടക്കുന്നാഥക്ഷേത്രത്തിലെ പൂജാരിമാരിലൊരാളേയും പോലീസ് തടഞ്ഞതായി പറയുന്നുണ്ട്. സ്ഥിരം ചെയ്യുന്നതുപോലെ പാറമേക്കാവ് വിഭാഗത്തിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ചപ്പോഴാണിത്.

spot_img

Check out our other content

Check out other tags:

Most Popular Articles